കറാച്ചി ∙ സോഷ്യല്‍ മീഡിയയിലൂടെ പ്രണയിച്ച്, വീഡിയോ കോളിലൂടെ വിവാഹിതനായ ശേഷം വിവാഹബന്ധം വേർപെടുത്തിയ പാക്കിസ്ഥാൻ മുൻ മന്ത്രി, മുൻഭാര്യയ്‌ക്കെതിരെ നിയമനടപടിയുമായി കോടതിയില്‍.
സിന്ധ് പ്രവിശ്യയിലെ മുൻ മന്ത്രി ഗുലാം റസൂല്‍ ഉന്നാർ, തന്റെ മുൻഭാര്യ റസിയ അർബാബിനെതിരെ ഇലക്‌ട്രോണിക് കുറ്റകൃത്യങ്ങള്‍ തടയല്‍ നിയമം (PECA) പ്രകാരം എഫ്‌ഐആർ റജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കറാച്ചിയിലെ സെഷൻസ് കോടതിയില്‍ ഹർജി ഫയല്‍ ചെയ്തു.എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച വ്യാജ ചിത്രങ്ങള്‍ കാണിച്ചാണ് റസിയ അർബാബ് ഗുലാം റസൂല്‍ ഉന്നാറിനെ പ്രണയക്കുരുക്കില്‍പ്പെടുത്തിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു. തുടർന്ന് സാക്ഷികളുടെ സാന്നിധ്യത്തില്‍ ഇരുവരും വീഡിയോ കോളിലൂടെ വിവാഹിതരാവുകയായിരുന്നു. എന്നാല്‍ വിവാഹശേഷം നേരില്‍ കണ്ടപ്പോഴാണ് ചിത്രത്തില്‍ കണ്ട ആളല്ല യഥാർത്ഥ വ്യക്തിയെന്ന് മനസിലായതെന്നും, താൻ വഞ്ചിക്കപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞതോടെ ഉന്നാർ ഉടൻതന്നെ വിവാഹമോചനം നേടുകയായിരുന്നുവെന്നും അഭിഭാഷകൻ വ്യക്തമാക്കി. തന്ന തെറ്റിദ്ധരിപ്പിക്കാനാണ് വ്യാജ ചിത്രങ്ങള്‍ ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു
വിവാഹമോചനത്തിന് ശേഷവും റസിയ അർബാബ് വ്യാജ വാർത്തകളും തിരുത്തിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് തന്നെ ലക്ഷ്യം വെക്കുകയാണെന്ന് ഉന്നാർ ആരോപിച്ചു. ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ സ്വകാര്യ വീഡിയോകള്‍ പുറത്തുവിടുമെന്നും വധിക്കുമെന്നും ഭീഷണിപ്പെടുത്തി സന്ദേശങ്ങള്‍ അയച്ചതായും ഹർജിയില്‍ പറയുന്നുണ്ട്. സംഭവത്തില്‍ ഇരുവിഭാഗങ്ങളോടും ഓഗസ്റ്റ് 17-നകം മറുപടി സമർപ്പിക്കാൻ സെഷൻസ് കോടതി നിർദേശം നല്‍കി.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.