ഡാലസ്: അമേരിക്കൻ എയർലൈൻസ് വിമാനത്തില്‍ ലാൻഡിങ്ങിനിടെ യാത്രക്കാരന്റെ ലാപ്ടോപ്പിന് തീപിടിച്ചു. സംഭവത്തില്‍ നിരവധി യാത്രക്കാർക്ക് പൊള്ളലേറ്റു.
അറ്റ്ലാന്റയില്‍ നിന്ന് ഡാലസ് ഫോർട്ട് വർത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോയ അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 2398 വിമാനത്തിലാണ് സംഭവം. വിമാനം സുരക്ഷിതമായി ടെക്സസിലെ ഡാലസ് ഫോർട്ട് വർത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി.ലാപ്ടോപ്പിന് തീപിടിച്ചതിനെ തുടർന്ന് വിമാനത്തിന്റെ പിൻഭാഗത്ത് കാബിൻ തീപിടിത്തം ഉണ്ടായെന്നും വിമാന ജീവനക്കാർ തീയണച്ചുവെന്നും പൈലറ്റ് പറഞ്ഞു. ഒരു യാത്രക്കാരന് വിമാനത്താവളത്തില്‍ വെച്ച് വൈദ്യസഹായം നല്‍കി. പിന്നീട് ഇയാളെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചതായി വിമാനത്താവള അധികൃതർ അറിയിച്ചു. ലാപ്ടോപ്പില്‍ നിന്ന് നാലഞ്ച് യാത്രക്കാർക്ക് പൊള്ളലേറ്റത് എന്ന് പൈലറ്റ് അറിയിച്ചതായി സിബിഎസ് ന്യൂസ് പുറത്തുവിട്ട ശബ്ദരേഖയില്‍ പറയുന്നു.
ജോർജിയയിലെ അറ്റ്ലാന്റയില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. വിമാനത്തില്‍ 133 പേരാണ് ഉണ്ടായിരുന്നത്. ലാൻഡിങ്ങിനിടെ ഒരു യാത്രക്കാരന്റെ ലാപ്ടോപ്പില്‍ നിന്ന് പുക ഉയർന്നതിനെ തുടർന്ന് ജീവനക്കാർ അതിവേഗം ഇടപെട്ട് സാഹചര്യം നിയന്ത്രിച്ചെന്നും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെന്നും അമേരിക്കൻ എയർലൈൻസ് അറിയിച്ചു. പ്രൊഫഷണലിസവും വേഗത്തിലുള്ള പ്രതികരണവും കാഴ്ചവെച്ച ജീവനക്കാരെ വിമാനക്കമ്പനി അഭിനന്ദിച്ചു.
അതേസമയം, ഈ വർഷം വിമാനങ്ങളില്‍ പുക, തീപിടിത്തം, അമിതമായ ചൂട് എന്നിവയുമായി ബന്ധപ്പെട്ട നിരവധി ലിഥിയം ബാറ്ററി സംഭവങ്ങള്‍ സ്ഥിരീകരിച്ചതായി എഫ്‌എഎയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത്തരം സംഭവങ്ങളില്‍ ലാപ്ടോപ്പുകളും ഉള്‍പ്പെട്ടിട്ടുണ്ട്.
ലിഥിയം ബാറ്ററികള്‍ ചെക്ക്-ഇൻ ബാഗേജില്‍ വയ്ക്കാതെ യാത്രക്കാർക്കൊപ്പമുള്ള കാബിൻ ബാഗേജില്‍ കൊണ്ടുപോകണമെന്നാണ് യുഎസ് വ്യോമയാന നിയന്ത്രണ അതോറിറ്റിയുടെ നിർദേശം. ഈ വർഷം ആദ്യം യാത്രക്കാരന്റെ പവർ ബാങ്ക് അമിതമായി ചൂടായി തീപിടിച്ചതിനെ തുടർന്ന് അലാസ്ക എയർലൈൻസ് വിമാനം സിയാറ്റിലിലേക്ക് തിരിച്ചിറക്കേണ്ടി വന്നിരുന്നു.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.