ബാഗ്ദാദ്: ഫെബ്രുവരിയില്‍ ആരംഭിച്ച യുഎസ്-ഇറാൻ സൈനിക സംഘർഷത്തെ തുടർന്ന് അടച്ചിട്ട ഹോർമുസ് കടലിടുക്കിലൂടെ ചില ഇറാഖി എണ്ണക്കപ്പലുകള്‍ക്ക് യാത്രാനുമതി നല്‍കിയതായി ഇറാന്റെ സ്ഥിരീകരണം.
ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫ് അടുത്തിടെ ബാഗ്ദാദ് സന്ദർശിച്ച വേളയില്‍ ഇറാഖി ഭരണകൂടം ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്ന് പരിഗണിച്ചാണ് ഈ തീരുമാനം.കടലിടുക്ക് ഉപരോധിച്ചതിനെ തുടർന്ന് എണ്ണ കയറ്റുമതി തടസ്സപ്പെടുകയും ഏറ്റവും കൂടുതല്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്ത രാജ്യങ്ങളിലൊന്നാണ് ഇറാഖ്. ഹോർമുസ് വഴിയുള്ള കപ്പല്‍ ഗതാഗതത്തിന് ഇറാൻ മുൻപ് തടസ്സങ്ങള്‍ ഏർപ്പെടുത്തിയിരുന്നുവെങ്കിലും, ഇറാഖുമായുള്ള നയതന്ത്ര ബന്ധവും സാമ്പത്തിക സഹകരണവും കണക്കിലെടുത്ത് പ്രത്യേക ഇളവുകള്‍ അനുവദിക്കാൻ ടെഹ്‌റാൻ തയ്യാറാകുകയായിരുന്നു.
ഇറാഖി ടാങ്കറുകള്‍ക്ക് കടന്നുപോകാൻ വഴിയൊരുക്കിയെന്ന് എട്ടാമത് ‘ബാഗ്ദാദ് ഡയലോഗ്’ കോണ്‍ഫറൻസില്‍ ഇറാഖി പ്രസിഡന്റ് നിസാർ അമിദി വ്യക്തമാക്കി. സ്വന്തമായി ദേശീയ ടാങ്കർ ശൃംഖല ഇല്ലാത്തതിനാല്‍ ഇറാഖിന്റെ എണ്ണ വിതരണം പ്രതിസന്ധിയിലായിരുന്നു. ഇറാന്റെ ഈ നീക്കം ആശ്വാസകരമാണെങ്കിലും, തുർക്കി, സിറിയ, ജോർദാൻ വഴി ബദല്‍ മാർഗ്ഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളും ഇറാഖ് സമാന്തരമായി ഊർജ്ജിതമാക്കിയിട്ടുണ്ട്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.