ബാഗ്ദാദ്: പശ്ചിമേഷ്യയില്‍ വർദ്ധിച്ചുവരുന്ന സൈനിക-സുരക്ഷാ സംഘർഷങ്ങളില്‍ അയവ് വരുത്തുന്നതിനും പ്രാദേശിക ശക്തികളായ ഇറാനും സൗദി അറേബ്യയ്ക്കും ഇടയിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി ഒരു സംയുക്ത സുരക്ഷാ കോർഡിനേഷൻ കൗണ്‍സില്‍ രൂപീകരിക്കാൻ നിർദ്ദേശിച്ച് ഇറാഖ്.
ഇറാഖിയ ടിവിയുടെ ‘അല്‍-മഷ്ഹദ്’ പരിപാടിയില്‍ സംസാരിക്കവെയാണ് അല്‍-അറാജി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇറാനും സൗദിയും തമ്മിലുള്ള നിലവിലെ പ്രധാന പ്രശ്നം പരസ്പരമുള്ള ‘വിശ്വാസമില്ലായ്മ’ ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംയുക്ത കൗണ്‍സിലിന്റെ പ്രവർത്തനരീതികളെക്കുറിച്ചോ ഘടനയെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഈ നിർദ്ദേശത്തോട് റിയാദും തെഹ്റാനും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.ആയുധങ്ങള്‍ പൂർണ്ണമായും ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരിക എന്നത് ഇറാഖിന്റെ തന്ത്രപ്രധാനമായ തീരുമാനമാണെന്നും യുദ്ധവും സമാധാനവും സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കാനുള്ള പൂർണ്ണ അവകാശം ഇറാഖ് സർക്കാരില്‍ മാത്ര നിക്ഷിപ്തമാണെന്നും അല്‍-അറാജി വ്യക്തമാക്കി.
സായുധ സംഘങ്ങളെ നിഷ്പ്രഭമാക്കുന്നതിനായി കഴിഞ്ഞ ജൂണ്‍ 3-നാണ് ഇറാഖി സൈന്യം പ്രത്യേക സമിതി രൂപീകരിച്ചത്. ഇറാഖ് വിദേശകാര്യ മന്ത്രി ഫുആദ് ഹുസൈനും സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിൻ ഫർഹാനും മേഖലയിലെ സമാധാന അന്തരീക്ഷത്തെക്കുറിച്ച് ചർച്ച നടത്തി ദിവസങ്ങള്‍ക്കുള്ളിലാണ് ഈ നീക്കം.
ജൂലൈ 27-ന് ഇറാഖ് അതിർത്തിക്കുള്ളില്‍ നിന്ന് എത്തിയതെന്ന് കരുതുന്ന ഡ്രോണുകള്‍ സൗദിയുടെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണത്തിന് ശ്രമിച്ചിരുന്നു. ഇതേത്തുടർന്ന് ഇറാഖ് പ്രധാനമന്ത്രി അലി അല്‍-സെഇദി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. പ്രാദേശിക സംഘർഷങ്ങളുടെ വേദിയാകുന്നതിന് പകരം ചർച്ചകളുടെ കേന്ദ്രമായി മാറാനാണ് ഇറാഖ് നിലവില്‍ ശ്രമിക്കുന്നത്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.