ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ കേന്ദ്ര സർക്കാർ വെബ്‌സൈറ്റുകൾ ലക്ഷ്യമിട്ടു നടന്ന സൈബർ ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വൻ റെയ്ഡ് നടത്തി.
മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ബിഹാർ, ദില്ലി എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് ഏജൻസി മിന്നൽ പരിശോധന പൂർത്തിയാക്കിയത്. 54 കേന്ദ്ര സർക്കാർ വെബ്‌സൈറ്റുകളെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലാണ് എൻഐഎയുടെ ഈ നിർണായക നടപടി.‘ഓപ്പറേഷൻ സിന്ദൂർ’ കേന്ദ്രീകരിച്ച് അന്വേഷണം
സൈനിക നീക്കങ്ങളും സുരക്ഷാ വിവരങ്ങളുമായി ബന്ധപ്പെട്ട ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്തുൾപ്പെടെ നടന്ന സൈബർ ആക്രമണങ്ങളെ അടിസ്ഥാനമാക്കിയാണ് എൻഐഎ കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം നടത്തുന്നത്. കേസിൽ നേരത്തെ രണ്ടുപേർ അറസ്റ്റിലായിരുന്നു.
ഇവർ നൽകിയ മൊഴികളുടെയും ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിൽ, ഹാക്കർമാർക്ക് വിവര സാങ്കേതിക സഹായം നൽകിയവരെയും മറ്റ് ശൃംഖലകളെയും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
ലാപ്‌ടോപ്പുകളും ഫോണുകളും കസ്റ്റഡിയിൽ
റെയ്ഡിനിടെ നിർണായകമായ ഡിജിറ്റൽ തെളിവുകൾ എൻഐഎ പിടിച്ചെടുത്തു. 3 ലാപ്‌ടോപ്പുകൾ, 5 മൊബൈൽ ഫോണുകൾ എന്നിവയ്ക്ക് പുറമെ ഗൂഢാലോചന വെളിപ്പെടുത്തുന്ന പ്രധാനപ്പെട്ട ഡിജിറ്റൽ രേഖകളും ഉപകരണങ്ങളും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പിടിച്ചെടുത്ത ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുന്നതോടെ ഹാക്കിംഗിന് പിന്നിൽ പ്രവർത്തിച്ച അന്താരാഷ്ട്ര ബന്ധങ്ങൾ കൂടുതൽ വ്യക്തമാകുമെന്നാണ് എൻഐഎ കരുതുന്നത്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.