ടെക്‌സാസ്: ബഹിരാകാശയാത്രയ്‌ക്ക് ശേഷം തിരിച്ചിറങ്ങല്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ ഗവേഷണ കമ്പനിയായ സ്‌പേസ് എക്‌സ്.
കഴിഞ്ഞ മാസം വിക്ഷേപിച്ച സ്റ്റാർഷിപ്പ് പേടകം ഒരു മാസത്തിന് ശേഷം ഇന്ത്യൻ മഹാസമുദ്രത്തില്‍ നിന്നാണ് കമ്പനി സുരക്ഷിതമായി കരയ്‌ക്കെത്തിച്ചത്. പേടകത്തെ കമ്പനിയുടെ ടെക്സാസിലുള്ള ആസ്ഥാനത്തേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.ലോകത്തിലെ ഏറ്റവും വലുതും കരുത്തുറ്റതുമായ റോക്കറ്റായ സ്റ്റാർഷിപ്പ് ജൂലൈ 24-നാണ് ടെക്സാസിലെ സ്റ്റാർബേസില്‍ നിന്ന് വിക്ഷേപിച്ചത്. സ്റ്റാർഷിപ്പിന്റെ പതിമൂന്നാമത്തെ പരീക്ഷണ വിക്ഷേപണമായിരുന്നു ഇത്. എന്നാല്‍ മുൻ വിക്ഷേപണങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഒരു മണിക്കൂർ നീണ്ട ബഹിരാകാശ യാത്രയ്‌ക്ക് ശേഷം തകരാറുകളൊന്നും സംഭവിക്കാതെ സുരക്ഷിതമായി കടലില്‍ ഇറങ്ങാനും പൊങ്ങിക്കിടക്കാനും പേടകത്തിന് സാധിച്ചു.
ദിവസങ്ങള്‍ നീണ്ട പരിശോധനകളാണ് സ്പേസ് എക്സ് എന്‍ജിനീയർമാർ പേടകത്തില്‍ (ഷിപ്പ് 40) നടത്തിയത്. ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ പേടകത്തെ സംരക്ഷിക്കുന്ന 'ഹീറ്റ് ഷീല്‍ഡു'കളുടെ സാമ്പിളുകള്‍ ഉള്‍പ്പെടെ ശേഖരിച്ച സംഘം, പേടകം എങ്ങനെയാണ് തിരിച്ചിറങ്ങല്‍ പ്രക്രിയയെ അതിജീവിച്ചതെന്നതിന്റെ നിർണായക വിവരങ്ങളും കണ്ടെത്തി. ഭാവിയിലെ ബഹിരാകാശ വാഹനങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ക്ക് ഈ വിവരങ്ങള്‍ സഹായകമാകും.
ചൊവ്വയില്‍ മനുഷ്യവാസമുള്ള ഒരു നഗരം നിർമ്മിക്കുകയെന്ന ഇലോണ്‍ മസ്‌കിന്റെ സ്വപ്ന പദ്ധതിയിലെ പ്രധാന വാഹനമാണ് സ്റ്റാർഷിപ്പ്. എന്നാല്‍ അതിനുമുമ്പ് ചന്ദ്രനിലേക്കായിരിക്കും ഇതിന്റെ യാത്ര. 2028ഓടെ ബഹിരാകാശയാത്രികരെ വീണ്ടും ചന്ദ്രനിലിറക്കാൻ നാസ പ്രധാനമായും ആശ്രയിക്കുന്നത് സ്റ്റാർഷിപ്പിനെയും ജെഫ് ബെസോസിന്റെ 'ബ്ലൂ മൂണ്‍' ലാൻഡറിനെയുമാണ്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.