കൂവൈത്ത് സിറ്റി: കുവൈത്തിലെ അല്‍-സാല്‍മി മേഖലയിലുള്ള ആടുവളർത്തല്‍ കേന്ദ്രത്തിലെ തീപിടിത്തം ആസൂത്രിതമായ കൊലപാതകമാണെന്ന് ക്രിമിനല്‍ അന്വേഷണ സംഘം കണ്ടെത്തി.
ഗള്‍ഫ് പൗരനെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി സ്ഥലത്ത് തീയിട്ട ബംഗ്ലാദേശ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. അല്‍-ജഹ്റ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റിന് ലഭിച്ച സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ ഗള്‍ഫ് പൗരന്റെ മൃതദേഹം കണ്ടെത്തിയത്.എന്നാല്‍, സാധാരണ തീപിടിത്തത്തില്‍ സംഭവിക്കുന്ന മരണങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചില നിർണ്ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന്‍റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. കൊല്ലപ്പെട്ടയാളുടെ വാഹനത്തിനുള്ളില്‍ രക്തക്കറ കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്. തീപിടിത്തത്തിന് മുമ്പ് തന്നെ കൊലപാതകം നടന്നിട്ടുണ്ടെന്ന് ഇതോടെ വ്യക്തമായി.
തുടര്‍ന്ന് നടത്തിയ വിശദമായ തിരച്ചിലില്‍ കൊല്ലപ്പെട്ടയാളുടെ വസ്ത്രങ്ങളും വ്യക്തിഗത വസ്തുക്കളും കണ്ടെടുത്തു. തെളിവുകള്‍ നശിപ്പിക്കാൻ ശ്രമം നടന്നതായി ബോധ്യപ്പെട്ട അന്വേഷണ സംഘം ആടുവളർത്തല്‍ കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാരനായ ബംഗ്ലാദേശി പൗരനിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.