വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പ്രതിസന്ധി പരിഹരിക്കാൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് അടിയന്തര ഇടപെടല്‍ നടത്തുന്നു.
രാജ്യത്തെ പ്രമുഖ എണ്ണ ശുദ്ധീകരണക്കാരുമായും വിതരണക്കാരുമായും ട്രംപ് ചൊവ്വാഴ്ച (ഇന്ന്) കൂടിക്കാഴ്ച നടത്തും. നിലവില്‍ യുഎസില്‍ പെട്രോള്‍ വില ഗാലന് 4 ഡോളറിന് മുകളിലാണ്.ചെറിയതും ഇടത്തരവും വലിയതുമായ എണ്ണ ശുദ്ധീകരണ-വിതരണ കമ്പനികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് വക്താക്കള്‍ അറിയിച്ചു. ഇന്റീരിയർ സെക്രട്ടറി ഡഗ് ബർഗം, എനർജി സെക്രട്ടറി ക്രിസ് റൈറ്റ് എന്നിവരും ചർച്ചകളില്‍ ഭാഗമാകും.
രാജ്യത്തെ എണ്ണ ശുദ്ധീകരണ ശേഷി വർദ്ധിപ്പിക്കുക, ഊർജ്ജ വിതരണ ശൃംഖല കൂടുതല്‍ ശക്തമാക്കുക, അതുവഴി ജനങ്ങള്‍ക്ക് ഇന്ധനവില കുറച്ചു നല്‍കുക എന്നിവയാണ് യോഗത്തിൻ്റെ പ്രധാന ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് വക്താവ് ടെയ്‌ലർ റോജേഴ്‌സ് വ്യക്തമാക്കി.
ഏകദേശം 65 ബില്യണ്‍ ബാരല്‍ എണ്ണയുടെ നിയന്ത്രണത്തിനായി കഴിഞ്ഞ ആഴ്ച വെനിസ്വേലയുമായി അമേരിക്ക കരാറില്‍ ഒപ്പിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിൻ്റെ പുതിയ നീക്കം. എന്നാല്‍ ഈ കരാർ കൊണ്ട് പെട്ടെന്നൊന്നും വിപണിയില്‍ വിലക്കുറവ് ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. കണക്കുകള്‍ പ്രകാരം തിങ്കളാഴ്ച യുഎസില്‍ ഒരു ഗാലൻ റെഗുലർ ഗ്യാസിന് ശരാശരി 4.08 ഡോളറാണ് രേഖപ്പെടുത്തിയത്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.