വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ മിനസോട്ടയില്‍ ഡേകെയർ സെന്ററില്‍ വച്ച് ഭാര്യയെയും ഏഴ് വയസുള്ള മകളെയും കുത്തിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കി.
സംഭവസമയത്ത് ഡേകെയറില്‍ മറ്റ് കുട്ടികളും ഉണ്ടായിരുന്നു. ഇതിനുപുറമെ മറ്റൊരു സ്ഥലത്ത് ബന്ധുവിനെയും ഇയാള്‍ കൊലപ്പെടുത്തിയതായി പോലീസ് സംശയിക്കുന്നു.മിനിസാപോളീസിലെ ഹോപ്കിൻസില്‍ ദമ്പതികള്‍ നടത്തിയിരുന്ന ഡേകെയറില്‍ വച്ചാണ് സംഭവം നടന്നത്. ഡേകെയറിലേക്ക് കുട്ടിയെ കൊണ്ടുവന്ന രക്ഷകർത്താവാണ് മൃതദേഹം കണ്ട് പോലീസില്‍ വിവരം അറിയിച്ചത്.
ഡേകെയറിലുണ്ടായിരുന്ന മറ്റ് ആറ് കുട്ടികള്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. സംഭവം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, ഹോപ്കിൻസിന് സമീപം ബേണ്‍സ്വില്ലെയില്‍ ഒരു സ്ത്രീയെ കുത്തിക്കൊന്ന നിലയില്‍ കണ്ടെത്തിയിരുന്നു. ഈ രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. കൊല്ലപ്പെട്ട സ്ത്രീയുടെ വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്.
കൊലപാതകങ്ങളുടെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. 2019 മുതല്‍ ലൈസൻസോടെ പ്രവർത്തിച്ചുവരുന്ന ഡേകെയറാണിത്. കഴിഞ്ഞ വർഷങ്ങളിലെ പരിശോധനകളിലെല്ലാം ഇത് മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.