മധ്യപ്രദേശ്: ലോകമെമ്പാടുമുള്ള പ്രണയത്തിന്റെ പ്രതീകമായ താജ്മഹലിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ മധ്യപ്രദേശിലെ ബുർഹാൻപുരില്‍ ഒരു വ്യക്തി തന്റെ ഭാര്യയ്ക്കായി നിർമ്മിച്ച വീട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്.
ആനന്ദ് പ്രകാശ് ചോക്സി എന്ന വ്യവസായിയാണ് തന്റെ ഭാര്യയോടുള്ള സ്നേഹത്തിന്റെ അടയാളമായി ഈ മനോഹരമായ നാല് ബെഡ്‌റൂം വീട് പണികഴിപ്പിച്ചത്. താജ്മഹലിന്റെ വാസ്തുവിദ്യാ ശൈലിയില്‍ നിർമ്മിച്ച ഈ വീടിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനകം തന്നെ ഇന്റർനെറ്റില്‍ തരംഗമായി മാറിക്കഴിഞ്ഞു.താജ്മഹലിന്റെ പ്രൗഢി ചോർന്നുപോകാത്ത രീതിയിലാണ് ഈ വീടിന്റെ നിർമ്മാണം. വെള്ള നിറത്തിലുള്ള പുറംഭാഗവും, ഉയരമുള്ള മിനാരങ്ങളും, മധ്യഭാഗത്തായുള്ള വലിയ താഴികക്കുടവുമെല്ലാം താജ്മഹലിനെ ഓർമ്മിപ്പിക്കുന്നതാണ്.
ഏകദേശം ഒന്നേമുക്കാല്‍ വർഷം കൊണ്ടാണ് ഈ വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. യഥാർത്ഥ താജ്മഹലിന്റെ അളവുകള്‍ കൃത്യമായി പഠിച്ചാണ് വീടിന്റെ അളവുകള്‍ നിശ്ചയിച്ചതെന്ന് വീട്ടുടമസ്ഥൻ പറയുന്നു. മീറ്ററില്‍ കണക്കാക്കിയ താജ്മഹലിന്റെ അളവുകള്‍ ഫീറ്റിലേക്ക് മാറ്റി കൃത്യമായി വീടിന് നല്‍കുകയായിരുന്നു.
വീടിനുള്ളിലെ കാഴ്ചകളും അവിശ്വസനീയമാണ്. വിശാലമായ ഹാള്‍, ആഡംബരപൂർണ്ണമായ ഫർണീച്ചറുകള്‍, സിനിമ സെറ്റുകളെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള ഗ്രാന്റ് സ്റ്റെയർകേസ്, 24 അടി ഉയരമുള്ള സീലിംഗ് എന്നിവ വീടിന് രാജകീയമായ അന്തരീക്ഷം നല്‍കുന്നു. വീടിന്റെ അകം കാണുമ്പോള്‍ താജ്മഹലിനുള്ളില്‍ പ്രവേശിച്ച പ്രതീതിയാണ് തോന്നുന്നതെന്ന് വീഡിയോ പകർത്തിയവർ അഭിപ്രായപ്പെടുന്നു.
വീടിന്റെ നിർമ്മാണത്തിനിടയില്‍ കുടുംബത്തിന് പ്രിയപ്പെട്ട ചില ഓർമ്മകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തന്റെ പിതാവ് ചെറുപ്പകാലത്ത് എരുമപ്പാല്‍ വില്‍ക്കുമായിരുന്നു എന്നതിന്റെ ഓർമ്മയ്ക്കായി ഒരു എരുമയുടെ ശില്പവും വീടിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്.
അത്യാധുനിക സൗകര്യങ്ങളോടൊപ്പം തന്നെ പഴമയുടെ പ്രൗഢിയും ഒത്തിണങ്ങിയ ഈ വീട് ഇന്ന് ബുർഹാൻപുരിലെ പ്രധാന ആകർഷണങ്ങളില്‍ ഒന്നാണ്. വെറുമൊരു വീട് എന്നതിലുപരി, ഒരു ഭർത്താവ് തന്റെ ഭാര്യയോട് കാണിച്ച സ്നേഹത്തിന്റെ വലിയൊരു പ്രതീകമായാണ് ആളുകള്‍ ഇതിനെ നോക്കിക്കാണുന്നത്.
സമൂഹമാധ്യമങ്ങളില്‍ ഈ വീടിന്റെ ടൂർ വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്. പ്രണയവും വാസ്തുവിദ്യയും ഒത്തുചേർന്ന ഇത്തരം വാർത്തകള്‍ എപ്പോഴും വേറിട്ടതും കൗതുകകരവുമാണ്




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.