ന്യൂഡല്‍ഹി: നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പ് കാലത്തിന് മുന്നോടിയായി പാര്‍ട്ടി സംഘടനയെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് ബിജെപി. സംഘടനാ മാറ്റങ്ങള്‍ പ്രഖ്യാപിച്ചേക്കും.
പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ നബിന് പുതിയ ടീമിനെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. അതേസമയം സമയത്തെക്കുറിച്ചോ പുതിയ ഭാരവാഹികളുടെ അന്തിമ പട്ടികയെക്കുറിച്ചോ വ്യക്തമാക്കുന്ന ഔദ്യോഗിക പത്രക്കുറിപ്പുകളൊന്നും പാര്‍ട്ടിയുടെ വെബ്സൈറ്റില്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.ഈ വര്‍ഷം ആദ്യം ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേറ്റ നിതിന്‍ നബിന്, മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തന്റെ പുതിയ സംഘടനാ ടീമിന് അന്തിമരൂപം നല്‍കിയതെന്നാണ് വിവരം. ജനറല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, മറ്റ് ഭാരവാഹികള്‍ എന്നിവരുള്‍പ്പെടെയുള്ള പ്രധാന സംഘടനാ പദവികളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവയുള്‍പ്പെടെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള നിരവധി സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കായി ബിജെപി ഒരുക്കങ്ങള്‍ തുടങ്ങുന്ന പശ്ചാത്തലത്തിലാണ് മാറ്റങ്ങള്‍്.
2029 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബിജെപിയുടെ ദീര്‍ഘകാല തന്ത്രങ്ങളുടെ ഭാഗമായും ഈ നിയമനങ്ങള്‍ വിലയിരുത്തപ്പെടുന്നു. സംസ്ഥാന തലത്തില്‍ ബിജെപി ഇതിനോടകം തന്നെ സംഘടനാപരമായ മാറ്റങ്ങള്‍ വരുത്തിവരികയാണ്.
ഉദാഹരണത്തിന്, 2027 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി പഞ്ചാബ് ഘടകം അടുത്തിടെ 36 സംഘടനാ ജില്ലകളിലും പുതിയ ഇന്‍-ചാര്‍ജുമാരെ നിയമിച്ചിരുന്നു. അതേസമയം കേരളത്തില്‍ നിന്നും അനൂപ് ആന്റണി, അനില്‍ ആന്റണി, കെ.സുരേന്ദ്രന് എന്നിവര്‍ നേതൃനിരയിലേക്ക് എത്തുമോ എന്നാണ് അറിയേണ്ടത്്.
പ്രായപരിധി ഘടകമായില്ലെങ്കില്‍ കെ. സുരേന്ദ്രന് സജീവ ചുമതല കിട്ടിയേക്കും. നിലവില്‍ ദേശീയ സെക്രട്ടറിയാണ് അനില്‍ ആന്റണി. പുതിയ ദേശീയ നേതൃത്വത്തിലും അനില്‍ ആന്റണി ഉണ്ടാകുമോ എന്നാണ് അറിയാനുള്ളത്. യുവമോര്‍ച്ച പ്രഭാരിസ്ഥാനം ഒഴിഞ്ഞ ശേഷം കാര്യമായ സ്ഥാനങ്ങള്‍ ഇല്ലാത്ത അനൂപ് ആന്റണിക്കും ഇത്തവണ ദേശീയ നേതൃത്വത്തില്‍ പരിഗണന കിട്ടുമോ എന്നും ബിജെപി കേരളഘടകം ഉറ്റുനോക്കുന്നുണ്ട്. പാര്‍ട്ടി നേതൃത്വത്തിന് പിന്നാലെ മന്ത്രിസഭാ പുനസംഘടനയും ഉണ്ടായേക്കും.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.