തിരുവനന്തപുരം : കേരളത്തിൽ ഭരണം മാറി പുതിയ സർക്കാർ അധികാരത്തിലേറി ആദ്യ നാല് മാസങ്ങൾ പൂർത്തിയാകുമ്പോഴും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു.
നടപ്പു സാമ്പത്തിക വർഷത്തിൽ അനുവദിക്കപ്പെട്ടിട്ടുള്ള ആകെ കടമെടുപ്പ് പരിധിയുടെ പകുതിയോളമാണ് ആദ്യ 4 മാസങ്ങളിൽത്തന്നെ സർക്കാർ കൈപ്പറ്റിയത്. ഈ കാലയളവിനുള്ളിൽ ആകെ 26,461.75 കോടി രൂപയുടെ കടമെടുപ്പാണ് സംസ്ഥാനം നടത്തിയത്. വരുമാനം വർദ്ധിക്കുന്നുണ്ടെങ്കിലും അതിലും വേഗത്തിൽ ചെലവുകൾ ഉയരുന്നതാണ് ധനസ്ഥിതിയെ സമ്മർദ്ദത്തിലാക്കുന്നത്.റവന്യൂ ചെലവുകളിലെ വൻ വർദ്ധനവ്
സർക്കാർ എടുക്കുന്ന കടത്തിന്റെ ഭൂരിഭാഗവും ദീർഘകാല ആസ്തികൾ സൃഷ്ടിക്കുന്നതിന് പകരം ദിനംപ്രതിയുള്ള നിത്യനിദാന ചെലവുകൾക്കായാണ് വിനിയോഗിക്കുന്നത്. പലിശ തിരിച്ചടവിനായി മാറ്റിവെച്ച തുക മുൻ വർഷത്തിന് സമാനമായി തുടരുന്നുണ്ടെങ്കിലും, ജീവനക്കാരുടെ ശമ്പള ഇനത്തിൽ 2,648 കോടി രൂപയുടെയും പെൻഷൻ ഇനത്തിൽ രണ്ടായിരം കോടിയോളത്തിന്റെയും അധിക വർദ്ധനവുണ്ടായി. ഇത് ബജറ്റിൽ കണക്കാക്കിയ ധനകമ്മിയും കടവും ആദ്യ മാസങ്ങളിൽ തന്നെ നിശ്ചയിച്ച പരിധിയുടെ പകുതിയോളം എത്താൻ കാരണമായി.
കടമെടുപ്പ് തോതിൽ വലിയ മാറ്റമില്ല
ഈ സാമ്പത്തിക വർഷം ആകെ 56,413.06 കോടി രൂപ കടമെടുക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന്റെ 46.91 ശതമാനവും ആദ്യ നാല് മാസത്തിനുള്ളിൽത്തന്നെ എടുത്തു കഴിഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 47.08 ശതമാനമായിരുന്നു കടമെടുപ്പ്. ആകെ എടുത്ത കടത്തിൽ 11,503.47 കോടി രൂപ ഏപ്രിൽ മാസത്തിലാണ് കൈപ്പറ്റിയത്. ബാക്കിയുള്ള 14,958.28 കോടി രൂപ മേയ് മുതൽ ജൂലൈ വരെയുള്ള മൂന്ന് മാസങ്ങൾക്കിടയിലാണ് സ്വീകരിച്ചത്.
മൂലധന ചെലവിലെ വർദ്ധനവ് ആശ്വാസമേകുന്നു
ധനകാര്യ രംഗത്ത് ആശങ്ക നിലനിൽക്കുമ്പോഴും മൂലധന ചെലവിലുണ്ടായ വർദ്ധനവ് സർക്കാരിന് നേരിയ ആശ്വാസം പകരുന്നുണ്ട്. ആദ്യ നാല് മാസത്തിൽ മൂലധന ചെലവായി 8,336.73 കോടി രൂപ വിനിയോഗിച്ചു (42.29%). ഇത് മുൻ വർഷത്തേക്കാൾ 3,411.62 കോടി രൂപ കൂടുതലാണ്. എന്നിരുന്നാലും, ജൂലൈ മാസത്തിലെ മാത്രം മൂലധന ചെലവിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 260 കോടി രൂപയുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.