കോടതി കേസ് തള്ളിയിട്ടും ഗ്രീൻ കാര്‍ഡുള്ള ഇന്ത്യൻ വംശജയെ യു.എസില്‍ ഇമിഗ്രേഷൻ അധികൃതര്‍ തടങ്കലിലാക്കി,

 ന്യൂയോർക്ക്: യു.എസില്‍ 30 വർഷമായി നിയമപരമായി താമസിക്കുന്നതും ഗ്രീൻ കാർഡ് കൈവശമുള്ളതുമായ ഇന്ത്യൻ വംശജ വെങ്കട വാസംസെറ്റിയെ ഇമിഗ്രേഷൻ അധികൃതർ ക്രൂരമായി തടങ്കലിലാക്കിയതായി റിപ്പോർട്ട്.

ഇവർക്കെതിരെയുള്ള നാടുകടത്തല്‍ നടപടികള്‍ ഇമിഗ്രേഷൻ കോടതി പൂർണ്ണമായും റദ്ദാക്കിയതിന് പിന്നാലെയാണ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) ഇവരെ അറസ്റ്റ് ചെയ്തത്. കടുത്ത പ്രമേഹരോഗിയായ വെങ്കടയ്ക്ക് ആവശ്യമായ മരുന്നുകളോ ഇൻസുലിനോ പോലും കരുതാൻ അധികൃതർ അനുവദിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു.

നോർത്ത് കരോലിനയിലെ വേക് കൗണ്ടി പബ്ലിക് സ്കൂള്‍ സിസ്റ്റത്തിലെ അധ്യാപികയായ വെങ്കടയ്ക്ക് യു.എസ് പൗരത്വമുള്ള രണ്ട് മക്കളും പേരക്കുട്ടികളുമുണ്ട്. കഴിഞ്ഞ 30 വർഷത്തെ യു.എസ് ജീവിതത്തിനിടയില്‍ ഒരു ട്രാഫിക് നിയമലംഘനം പോലും നടത്താത്ത കറകളഞ്ഞ പശ്ചാത്തലമാണ് ഇവരുടേത്. വെങ്കടയുടെ മകള്‍ യശസ്വിനി വാസംസെറ്റി ടെക്സസിലും ന്യൂജേഴ്സിയിലും പ്രാക്ടീസ് ചെയ്യുന്ന ഒരു ഇമിഗ്രേഷൻ അഭിഭാഷക കൂടിയാണ്.

അറസ്റ്റിലേക്ക് നയിച്ച സംഭവം

2013 മുതല്‍ ഗ്രീൻ കാർഡുള്ള വെങ്കട, 2022 ജൂലൈയില്‍ രോഗബാധിതനായ പിതാവിനെ കാണാനാണ് ഇന്ത്യയിലെത്തിയത്. എന്നാല്‍ അവിടെവെച്ച്‌ കോവിഡ് ബാധിച്ചതിനെത്തുടർന്ന് രണ്ടാഴ്ചയോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. ഇതോടെ യാത്ര വൈകുകയും, ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം 2023 ഫെബ്രുവരിയില്‍ അവർ യു.എസില്‍ തിരിച്ചെത്തുകയും ചെയ്തു.

ആറുമാസത്തില്‍ കൂടുതല്‍ യു.എസിന് പുറത്ത് താമസിച്ചതിനാല്‍ ഗ്രീൻ കാർഡ് ഉപേക്ഷിക്കാൻ താല്പര്യപ്പെടുന്നു എന്ന നിയമപരമായ സംശയത്തിൻ്റെ പുറത്ത് എയർപോർട്ടില്‍ വെച്ച്‌ ഇവരെ ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) തടഞ്ഞു. തുടർന്ന് കോടതിയില്‍ ഹാജരാകാൻ നോട്ടീസ് നല്‍കി വിട്ടയച്ചു. യു.എസില്‍ സ്വന്തമായി വീട് വാങ്ങുന്ന നടപടികളിലായിരുന്ന വെങ്കട, തനിക്ക് രാജ്യം വിടാൻ യാതൊരു ഉദ്ദേശ്യവുമില്ലെന്ന് തെളിയിക്കുന്ന രേഖകളെല്ലാം കൃത്യമായി അധികൃതർക്ക് സമർപ്പിച്ചു.

കഴിഞ്ഞ മേയ് 19-ന് കേസ് പരിഗണിച്ച ഇമിഗ്രേഷൻ കോടതി, വെങ്കടയ്ക്ക് യു.എസ് വിടാൻ ഉദ്ദേശ്യമില്ലായിരുന്നു എന്ന് വ്യക്തമാക്കുകയും അവർക്കെതിരെയുള്ള നാടുകടത്തല്‍ നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടയില്‍ ഐസിഐ ഓഫീസില്‍ മുൻകൂട്ടി നിശ്ചയിച്ചിരുന്ന പതിവ് കൂടിക്കാഴ്ചയ്ക്ക് ആഗസ്റ്റ് 11-ന് എത്തിയ വെങ്കടയെ അധികൃതർ പെട്ടെന്ന് കൈവിലങ്ങണിയിച്ച്‌ തടങ്കലിലാക്കുകയായിരുന്നു. കോടതി കേസ് തള്ളിയ വിവരം തങ്ങളുടെ റെക്കോർഡുകളില്‍ പുതുക്കിയിട്ടില്ലെന്ന കാരണം പറഞ്ഞായിരുന്നു ഈ നടപടി. നിലവില്‍ ജോർജിയയിലെ ഇർവിൻ കൗണ്ടി ഡിറ്റൻഷൻ സെന്ററിലാണ് ഇവരുള്ളത്.

ഫ്രീ വെങ്കട’ കാമ്പയിൻ

ഒരു അഭിഭാഷകയുടെ അമ്മയ്ക്കാണ് ഈ ദുരവസ്ഥയെങ്കില്‍ സാധാരണക്കാരായ പ്രവാസികളുടെ അവസ്ഥ എന്താകുമെന്ന് വെങ്കടയുടെ കുടുംബ സുഹൃത്തുക്കള്‍ ചോദിക്കുന്നു. വെങ്കടയെ അടിയന്തരമായി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് ‘Free Venkata’ എന്ന പേരില്‍ ഒപ്പുശേഖരണവും ശക്തമായ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !