ഡബ്ലിന്‍ : അത്യപൂര്‍വ്വ സൂര്യഗ്രഹണം ആസ്വദിച്ച നാല് പേര് സോളാര്‍ റെറ്റിനോപ്പതിയുടെ ലക്ഷണങ്ങളുമായി ഡബ്ലിനിലെ മാറ്റര്‍ മിസെറിക്കോര്‍ഡിയ ആശുപത്രിയുടെ അടിയന്തര നേത്ര വിഭാഗത്തിലെത്തി.
മങ്ങിയ കാഴ്ച, കാഴ്ച വൈകല്യം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് നാല് രോഗികള്‍ എത്തിയതെന്ന് മേറ്റര്‍ ആശുപത്രി വക്താവ് വെളിപ്പെടുത്തി.ഇവരെ ഒപ്റ്റിക്കല്‍ കോഹെറന്‍സ് ടോമോഗ്രഫി (ഒ സി ടി) ഇമേജിംഗ് ഉള്‍പ്പെടെ സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കി.എന്നാല്‍ ഇവരില്‍ സോളാര്‍ റെറ്റിനോപ്പതിയുടെ ക്ലിനിക്കല്‍ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് വക്താവ് അറിയിച്ചു. കാഴ്ചയില്‍ നിരന്തരമായ മാറ്റങ്ങളോ ആശങ്കകളോ അനുഭവിക്കുന്നവര്‍ നേത്ര വിദഗ്ദ്ധന്റെയോ മറ്റ് ഡോക്ടര്‍മാരുടെയോ സേവനം തേടണമെന്നും വക്താവ് നിര്‍ദ്ദേശിച്ചു.
തലമുറയിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന സൂര്യഗ്രഹണം കാണാന്‍ അയര്‍ലണ്ടിലും യൂറോപ്പിലും ലക്ഷക്കണക്കിന് ആളുകള്‍ ഒത്തുകൂടിയിരുന്നു. അയര്‍ലണ്ടില്‍ സൂര്യന് ഏതാണ്ട് പൂര്‍ണ്ണമായും മൂടപ്പെട്ട ഭാഗിക ഗ്രഹണമായിരുന്നു സംഭവിച്ചത്. ഈ പ്രതിഭാസം സുരക്ഷിതമായി കാണുന്നതിന് ആയിരക്കണക്കിന് ആളുകള്‍ സര്‍ട്ടിഫൈഡ് ഗ്ലാസുകളുപയോഗിച്ചിരുന്നു.
ചിലര്‍ ഹോം മെയ്ഡ് ഉപകരണങ്ങളും ടെന്‍സില്‍ ഉപകരണങ്ങളും ഉപയോഗിച്ചു.ഗ്രഹണ സമയത്ത് സൂര്യനെ നേരിട്ട് നോക്കുന്നതിനെതിരെ മെഡിക്കല്‍ പ്രൊഫഷണലുകള്‍ കര്‍ശനമായ ഉപദേശം നല്‍കിയിരുന്നു. റെറ്റിനയിലെ പ്രകാശ സംവേദനക്ഷമതയുള്ള കോശങ്ങളെ നിമിഷങ്ങള്‍ക്കുള്ളില്‍ ഇത് നശിപ്പിക്കും.വേദനാരഹിതമാണെങ്കിലും മങ്ങിയ കാഴ്ച, തലവേദന, സെന്‍ട്രല്‍ ബ്ലൈന്‍ഡ് സ്പോട്ട് എന്നിവയുമുണ്ടാക്കും.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.