വാഷിങ്ടണ്‍: യുഎസിലെ മാഡിസണ്‍വില്ലിലെ സൗത്ത് മെയിൻ സ്ട്രീറ്റില്‍ മുത്തശ്ശി മറന്നതിനെത്തുടർന്ന് എട്ടുമണിക്കൂറോളം കാറിനുള്ളില്‍ കുടുങ്ങിയ പിഞ്ചുകുഞ്ഞ് മരിച്ചു. വ്യാഴാഴ്ചയാണ് സംഭവം. കടുത്ത ചൂട് കാരണമാണ് കുട്ടി മരണപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.
പത്തുമാസം പ്രായമുള്ള സ്കോട്ടി ഗ്വിൻ ക്രോവെല്ലാണ് മരിച്ചത്. കുട്ടിയെ ചലനമറ്റ നിലയില്‍ കാറില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ കൊണ്ടുചെന്നെങ്കിലും കുട്ടി നേരത്തെ മരണപ്പെട്ടതായി ഡോക്ടർമാർ പറഞ്ഞു. കുഞ്ഞിനെ ഡേകെയറില്‍ കൊണ്ടുവിടാനായാണ് മുത്തശ്ശിയായ ഡോ. സ്റ്റേസി ഫസേൻബേക്കർ(61) രാവിലെ കുഞ്ഞുമായി വീട്ടില്‍നിന്നിറങ്ങിയത്. കാറിന്റെ പിൻസീറ്റിലായിരുന്നു കുഞ്ഞിനെ ഇരുത്തിയത്.എന്നാല്‍, കുഞ്ഞിനെ ഡേകെയറില്‍ കൊണ്ടുവിടാനുള്ളത് മറന്നുപോയ മുത്തശ്ശി നേരേ തന്റെ ജോലിസ്ഥലത്തേക്ക് പോയി. കാറില്‍ കുഞ്ഞുള്ളത് ഇവർ മറന്നുപോയിരുന്നു. തുടർന്ന് കുഞ്ഞിനെ കാറിലിരുത്തി ഇവർ ജോലിക്ക് കയറുകയും ചെയ്തു.
വൈകിട്ട് നാലുമണിയോടെ കുഞ്ഞിനെ വിളിക്കാനായി പിതാവ് ഡേകെയറില്‍ എത്തിയപ്പോഴാണ് മകളെ ഇന്ന് കൊണ്ടുവന്നിട്ടില്ലെന്ന വിവരമറിഞ്ഞത്. തുടർന്ന് ഇവർ ഡോ. സ്റ്റേസിയെ വിവരമറിയിച്ചു. ഇതോടെയാണ് കുഞ്ഞിനെ കാറില്‍ കയറ്റിവന്നത് മുത്തശ്ശിയും ഓർമിച്ചത്. ഉടൻതന്നെ മുത്തശ്ശിയും മറ്റുള്ളവരും ഓടിയെത്തിയെങ്കിലും കാറിന്റെ പിൻസീറ്റില്‍ ചലനമറ്റനിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.
സംഭവത്തില്‍ ഇതുവരെ ആർക്കെതിരേയും കേസെടുത്തിട്ടില്ലെന്നും അതേസമയം, അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. മുത്തശ്ശിയെ ലഹരി പരിശോധനയ്ക്കടക്കം വിധേയയാക്കിയതായും ഇത് പോസിറ്റീവാകാൻ സാധ്യതയില്ലെന്നും പൊലീസ് പറഞ്ഞു.
ഡോ. സ്റ്റേസിയുടെ മകള്‍ സിഡ്നി ക്രോവെല്ലി(33)ന്റെ മകളാണ് പത്തുമാസം പ്രായമുള്ള സ്കോട്ടി ഗ്വിൻ ക്രോവെല്‍. സിഡ്നി ക്രോവെല്ലും ഡോക്ടറാണ്. ഒരുവർഷം മുൻപാണ് ഡോ. സ്റ്റേസി മാഡിസണ്‍വില്ലെയില്‍ മകള്‍ക്കും കുടുംബത്തിനും ഒപ്പം താമസം ആരംഭിച്ചത്.
പ്രോട്ടോക്കോള്‍ പ്രകാരം മുത്തശ്ശിക്ക് രക്തപരിശോധന നടത്തി, പക്ഷേ അതില്‍ എന്തെങ്കിലും കണ്ടെത്താനാകുമെന്ന് പോലീസ് വിശ്വസിക്കുന്നില്ല. വെള്ളിയാഴ്ച രാവിലെ കുട്ടിയുടെ പോസ്റ്റ്‌മോർട്ടവും നടത്തിയതായി പൊലീസ് പറഞ്ഞു.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.