ഹരിയാന: ഭർത്താവിനെ കൊലപ്പെടുത്തി വയർ കീറി ആന്തരികാവയവങ്ങള്‍ പുറത്തെടുത്ത യുവതി കസ്റ്റഡിയില്‍. ഹരിയാണയിലെ കുരുക്ഷേത്രയിലാണ് ഞെട്ടിക്കുന്ന സംഭവം.ഉത്തർപ്രദേശ് സീതാപുർ സ്വദേശിയായ രാജേഷ് ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ രാജേഷിന്റെ ഭാര്യ വിമല ദേവിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, കൊലപാതകം പിടിക്കപ്പെട്ടതിന് പിന്നാലെ വീടിന്റെ ടെറസില്‍നിന്ന് ചാടി പരിക്കേറ്റ പ്രതി ചികിത്സയിലാണ്. ആരോഗ്യനില മെച്ചപ്പെട്ടാല്‍ പ്രതിയില്‍നിന്ന് മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞദിവസം വൈകിട്ട് അഞ്ചുമണിയോടെ ദമ്പതിമാർ താമസിച്ചിരുന്ന വാടകവീട്ടിലായിരുന്നു അതിദാരുണമായ സംഭവം. വൈകിട്ട് അഞ്ചുമണിയോടെ ദമ്പതിമാർ തമ്മില്‍ കലഹമുണ്ടായിരുന്നതായി വീട്ടുടമ റിങ്കു പറഞ്ഞു. ഇതിനുപിന്നാലെ ഇദ്ദേഹം വീടിന്റെ ടെറസില്‍ എത്തിനോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. വയറില്‍ വലിയ മുറിവേറ്റ് ചോരയില്‍ കുളിച്ചനിലയില്‍ രാജേഷ് നിലത്തുകിടക്കുകയായിരുന്നു. സമീപത്തായി ഭാര്യ വിമലാദേവിയുമുണ്ടായിരുന്നു.
വിമലാദേവി രാജേഷിന്റെ വയർകീറി കുടല്‍മാല പുറത്തെടുക്കുന്ന നടുക്കുന്ന കാഴ്ചയ്ക്കും റിങ്കു സാക്ഷിയായി. എന്നാല്‍, അല്പസമയത്തിനുള്ളില്‍ റിങ്കുവിനെ വിമലാദേവി കണ്ടു. ഇതോടെ പരിഭ്രാന്തയായ പ്രതി വീടിന്റെ ടെറസില്‍നിന്ന് ചാടുകയായിരുന്നു. പരിക്കേറ്റ യുവതിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് 35 സെന്റിമീറ്ററോളം ആഴത്തില്‍ രാജേഷിന്റെ വയറിന്റെ ഭാഗത്ത് കീറിയതായാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തല്‍. യുവാവിന്റെ കരളിന്റെ ഒരുഭാഗവും ഒരു വൃക്കയും കാണാനില്ലെന്നും പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് മൂന്ന് കത്തികള്‍ പൊലീസ് കണ്ടെടുത്തു. ഫൊറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.
വിമലാദേവിയും രാജേഷും തമ്മില്‍ ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്നാണ് വീട്ടുടമ പൊലീസിന് നല്‍കിയ മൊഴി. വിമലാദേവി ബാധയൊഴിപ്പിക്കല്‍, മന്ത്രവാദം തുടങ്ങിയവ ചെയ്തിരുന്നതായും പരമ്പരാഗത ചികിത്സ നടത്തിയിരുന്നതായും ഇയാള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
വർഷങ്ങള്‍ക്ക് മുൻപ് വിവാഹിതരായ ദമ്പതിമാർക്ക് മക്കളില്ലെന്നും വീട്ടുടമ പറഞ്ഞു. ദുർമന്ത്രവാദത്തിന്റെ ഭാഗമായാണോ യുവതി ഭർത്താവിന്റെ ആന്തരികാവയവങ്ങള്‍ പുറത്തെടുത്തതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.