വാഷിംഗ്ടണ്‍ ഡിസി: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് താൻ വിശ്വസിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തില്‍ മുൻ പരമോന്നത നേതാവും പിതാവുമായ ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് മുജ്തബ അധികാരം ഏറ്റെടുത്തത്.എന്നാല്‍ പദവിയിലെത്തിയ ശേഷം കഴിഞ്ഞ ആറ് മാസമായി ഒരിക്കല്‍ പോലും പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുകയോ ചിത്രങ്ങള്‍ പുറത്തുവരുകയോ ചെയ്യാത്തത് അദ്ദേഹം മരിച്ചുവെന്ന തരത്തിലുള്ള ശക്തമായ ഊഹാപോഹങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിനിടയിലാണ് ട്രംപിന്റെ പുതിയ പ്രതികരണം പുറത്തുവരുന്നത്.
പ്രശസ്ത റേഡിയോ അവതാരകൻ ഗ്ലെൻ ബെക്കുമായി നടത്തിയ പ്രത്യേക ടെലിഫോണ്‍ അഭിമുഖത്തിലാണ് ട്രംപ് നിർണയക വിവരം പങ്കുവച്ചത്. ‘‘അദ്ദേഹം മരണപ്പെട്ടുവെന്ന് ഞാൻ കരുതുന്നില്ല. ആക്രമണത്തില്‍ അദ്ദേഹത്തിന് അതീവ ഗുരുതരമായി പരിക്കേറ്റിരുന്നു. ശരീരത്തിന്റെ ഇടതുഭാഗം, കൈ, കാല്‍ എന്നിവയ്ക്കെല്ലാം മാരകമായ പരിക്കേറ്റിട്ടുണ്ട്.
എങ്കിലും അദ്ദേഹം മരിച്ചിട്ടില്ലെന്നാണ് ഞാൻ കരുതുന്നത്’’ ട്രംപ് പറഞ്ഞു. ഒരുപക്ഷേ ഇറാന്റെ പരമോന്നത നേതാവ് ജീവനോടെയില്ലെങ്കില്‍, അത് മറച്ചുവയ്ക്കാൻ ഇറാൻ ഭരണകൂടം ലോകത്തിനു മുന്നില്‍ വലിയൊരു നാടകം തന്നെയാണ് കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.