ടെല്‍ അവിവ്: തന്റെ മക്കളില്‍ ഒരാള്‍ക്കു നേരെ ഇറാന് വധശ്രമം നടത്തിയെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പ്രമുഖ ഇസ്രായേലി മാധ്യമമായ 'ചാനല്‍ 14'-ന് നല്കിയ ടെലിവിഷന്‍ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
എന്നാല്‍ ലക്ഷ്യം വെച്ചത് ഏത് മകനാണെന്നോ മറ്റ് വിശദാംശങ്ങളോ നെതന്യാഹു അന്ന് പുറത്തുവിട്ടിരുന്നില്ല.നെതന്യാഹുവിന് രണ്ട് ആണ്മക്കളും ഒരു മകളുമാണുള്ളതെങ്കിലും, വധശ്രമത്തിന് ഇരയായത് അദ്ദേഹത്തിന്റെ മകന് യെയിര്‍ ആണെന്ന് യുഎസ് മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2025 ഡിസംബറിലായിരുന്നു സംഭവം
ഫ്ളോറിഡയില്‍ താമസിച്ചിരുന്ന 35കാരനായ യെയിറിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഇറാനിയന്‍ ഏജന്റുമാര്‍ മയാമിയില്‍ ഉണ്ടായിരുന്നതായും, അപകടസാധ്യത കണക്കിലെടുത്ത് എത്രയും വേഗം ഇസ്രയേലിലേക്ക് മടങ്ങാന്‍ അദ്ദേഹത്തിന് നിര്‍ദേശം ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് സാധനങ്ങള്‍ പോലും എടുക്കാന്‍ സമയം കണ്ടെത്താനാകാതെയാണ് യെയിര്‍ നാട്ടിലേക്ക് മടങ്ങിയത്.
കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രത്യേക സുരക്ഷയെ ന്യായീകരിച്ചുകൊണ്ടാണ് നെതന്യാഹു ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഈ സുരക്ഷ ആഡംബരമല്ലെന്നും, ഇത്തരത്തിൽ അല്ലായിരുന്നെങ്കില്‍ വധശ്രമം വിജയിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആക്രമണ സാധ്യത മുന്‍കൂട്ടി കണ്ടതിന്റെ അടിസ്ഥാനത്തില്‍ 2024 ജൂലൈയില്‍ തന്നെ നെതന്യാഹുവിന്റെ കുടുംബത്തിന് പ്രത്യേക സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. വധശ്രമത്തെക്കുറിച്ച് ഇസ്രായേല്‍ സുരക്ഷാ വിഭാഗത്തിന് മാസങ്ങള്‍ക്ക് മുമ്പേ അറിയാമായിരുന്നെങ്കിലും, സൈനിക സെന്‍സര്‍ഷിപ്പ് കാരണമാണ് വാര്‍ത്ത പുറത്തുവിടാതിരുന്നത്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.