ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി സിഐഎ മേധാവിയുടെ രഹസ്യ മോസ്കോ സന്ദര്‍ശനം: റഷ്യക്കെതിരെ കടുത്ത യുഎസ് മുന്നറിയിപ്പ് എന്ന് സൂചന,

വാഷിംഗ്ടണ്‍/മോസ്കോ: ആഗോള രാഷ്ട്രീയത്തെയും നാറ്റോ സഖ്യത്തെയും ഒരുപോലെ കടുത്ത ആശങ്കയിലാഴ്ത്തിക്കൊണ്ട്, അമേരിക്കൻ ചാരസംഘടനയായ സിഐഎ മേധാവി ജോണ്‍ റാറ്റ്ക്ലിഫ് റഷ്യയില്‍ അതീവ രഹസ്യ സന്ദർശനം നടത്തി.

അതീവ സുരക്ഷാ പ്രാധാന്യമുള്ള യുഎസ് സൈനിക വിമാനത്തില്‍, മുൻകൂട്ടി യാതൊരു അറിയിപ്പും നല്‍കാതെയാണ് സിഐഎ തലവൻ മോസ്കോയില്‍ പറന്നിറങ്ങിയത്. 10,000 മൈലിലധികം ദൂരം അടിയന്തിരമായി സഞ്ചരിച്ച്‌ നടത്തിയ ഈ യാത്രയ്ക്ക് പിന്നില്‍ ആഗോള യുദ്ധപ്രതിസന്ധി ഒഴിവാക്കാനുള്ള നീക്കങ്ങളാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

സന്ദർശനം വെറുമൊരു സാധാരണ നടപടിക്രമം മാത്രമാണെന്ന് യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടെങ്കിലും, നിലവിലെ അന്താരാഷ്ട്ര സാഹചര്യത്തില്‍ ഇതിന് വലിയ നയതന്ത്ര പ്രാധാന്യമുണ്ട്. 

റഷ്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ എസ്.വി.ആറിൻ്റെ തലവൻ സെർജി നാരിഷ്കിൻ ഉള്‍പ്പെടെയുള്ള റഷ്യൻ ഇൻ്റലിജൻസ് തലവന്മാരുമായി റാറ്റ്ക്ലിഫ് ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയതായി ക്രെംലിൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഏതാണ്ട് അഞ്ച് വർഷം മുൻപ്, റഷ്യ യുക്രെയ്ൻ അധിനിവേശത്തിന് കൃത്യമായ പദ്ധതികള്‍ തയ്യാറാക്കുന്ന കടുത്ത പിരിമുറുക്കത്തിൻ്റെ സമയത്താണ് ഇതിന് മുൻപ് ഒരു സിഐഎ മേധാവി (വില്യം ബേണ്‍സ്) സമാനമായ രീതിയില്‍ മോസ്കോയില്‍ രഹസ്യ സന്ദർശനം നടത്തിയത്. അതുകൊണ്ടുതന്നെ നിലവിലെ സന്ദർശനത്തെ അതീവ ഗൗരവത്തോടെയാണ് പ്രതിരോധ വിദഗ്ദ്ധർ വീക്ഷിക്കുന്നത്.

ബാള്‍ട്ടിക് രാജ്യങ്ങള്‍ക്ക് നേരെ റഷ്യൻ ആക്രമണ ഭീഷണി?

സന്ദർശനത്തിൻ്റെ യഥാർത്ഥ ലക്ഷ്യത്തെക്കുറിച്ച്‌ അമേരിക്ക ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. എങ്കിലും, ബാള്‍ട്ടിക് രാജ്യങ്ങളായ എസ്തോണിയ, ലാത്വിയ, ലിത്വാനിയ എന്നിവയ്ക്ക് നേരെ റഷ്യ യാതൊരുവിധ പ്രകോപനപരമായ സൈനിക നീക്കങ്ങളും നടത്തരുതെന്ന് മുന്നറിയിപ്പ് നല്‍കാനാണ് ഈ അടിയന്തിര യാത്രയെന്ന് ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ ‘പൊളിറ്റിക്കോ’ റിപ്പോർട്ട് ചെയ്തു.

ഒരു നാറ്റോ സഖ്യകക്ഷിക്കെതിരെ പരിമിതമായ രീതിയില്‍ ആക്രമണം നടത്താൻ റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ പദ്ധതിയിടുന്നതായി യുഎസ് ഇൻ്റലിജൻസ് ഏജൻസികള്‍ക്ക് വിവരം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് റാറ്റ്ക്ലിഫിൻ്റെ ഈ യാത്ര. 

1991-ല്‍ സോവിയറ്റ് യൂണിയൻ്റെ തകർച്ച വരെ മോസ്കോയുടെ നേരിട്ടുള്ള ഭരണത്തിൻ കീഴിലായിരുന്ന ബാള്‍ട്ടിക് രാജ്യങ്ങളില്‍ ഇന്നും വലിയൊരു വിഭാഗം റഷ്യൻ സംസാരിക്കുന്ന ജനങ്ങളുണ്ട്. ഇവരുടെ സുരക്ഷ മുൻനിർത്തി ഇവിടെ പുടിൻ ഇടപെടല്‍ നടത്തിയേക്കുമെന്നാണ് ആശങ്ക.

ആർട്ടിക്കിള്‍ 5’ ഓർമ്മിപ്പിച്ച്‌ യുഎസ്

നാറ്റോ സഖ്യത്തോട് ട്രംപിനുള്ള മുൻകാല വിയോജിപ്പുകളും താല്പര്യക്കുറവും പുടിന് നന്നായി അറിയാം. ലിത്വാനിയ പോലുള്ള ഒരു ചെറിയ രാജ്യത്തിന് നേരെ പരിമിതമായ രീതിയില്‍ ആക്രമണം നടത്തിയാല്‍, നാറ്റോയുടെ കൂട്ടായ പ്രതിരോധ വ്യവസ്ഥയായ ‘ആർട്ടിക്കിള്‍ 5’ സജീവമാക്കാൻ അമേരിക്ക തയ്യാറായേക്കില്ലെന്ന് പുടിൻ കണക്കുകൂട്ടുന്നുണ്ടാകാം. 

‘ഒരു നാറ്റോ അംഗരാജ്യത്തിന് നേരെ ഉണ്ടാകുന്ന ആക്രമണം മുഴുവൻ സഖ്യത്തിന് നേരെയുള്ള ആക്രമണമായി കണക്കാക്കും’ എന്നാണ് ഈ വ്യവസ്ഥ പറയുന്നത്. റഷ്യയുടെ ഇത്തരം കണക്കുകൂട്ടലുകള്‍ തെറ്റാണെന്നും, അമേരിക്ക ഇപ്പോഴും ആർട്ടിക്കിള്‍ 5-ല്‍ പൂർണ്ണമായി പ്രതിജ്ഞാബദ്ധരാണെന്ന് റഷ്യയെ നേരിട്ട് ബോധ്യപ്പെടുത്തുകയുമാണ് സിഐഎ മേധാവിയുടെ ദൗത്യമെന്ന് കരുതപ്പെടുന്നു.

തന്ത്രപ്രധാനമായ ‘സുവാല്‍ക്കി ഗ്യാപ്’

ഈ മേഖലയില്‍ ലിത്വാനിയ റഷ്യയ്ക്ക് വളരെ തന്ത്രപ്രധാനമായ ഒന്നാണ്. പോളണ്ടുമായി അതിർത്തി പങ്കിടുന്ന വെറും 60 മൈല്‍ മാത്രം നീളമുള്ള “സുവാല്‍ക്കി ഗ്യാപ്” എന്ന കരഭൂമി ലിത്വാനിയയിലാണ്. 

റഷ്യയുടെ സഖ്യകക്ഷിയായ ബെലാറസിനെയും, റഷ്യയുടെ അധീനതയിലുള്ള ആണവായുധ സംഭരണ കേന്ദ്രമായ കലിനിൻഗ്രാഡിനെയും വേർതിരിക്കുന്നത് ഈ ചെറിയ ഇടനാഴിയാണ്. റഷ്യ ഇത് പിടിച്ചെടുത്താല്‍, ബാള്‍ട്ടിക് രാജ്യങ്ങളെ മറ്റ് നാറ്റോ അയല്‍രാജ്യങ്ങളില്‍ നിന്നും കരമാർഗ്ഗം പൂർണ്ണമായി ഒറ്റപ്പെടുത്താൻ റഷ്യയ്ക്ക് സാധിക്കും.

പുടിന്മേല്‍ ആഭ്യന്തര സമ്മർദ്ദം ശക്തം

യുക്രെയ്ൻ യുദ്ധം നീണ്ടുപോകുന്നതും റഷ്യയ്ക്ക് വൻ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നതും പുടിന്മേല്‍ റഷ്യയ്ക്കുള്ളില്‍ കടുത്ത സമ്മർദ്ദമുണ്ടാക്കുന്നുണ്ട്. യുക്രെയ്ൻ നടത്തുന്ന ദീർഘദൂര ഡ്രോണ്‍ ആക്രമണങ്ങള്‍ റഷ്യയുടെ എണ്ണശുദ്ധീകരണ ശാലകളെയും ഊർജ്ജ മേഖലയെയും വലിയ തോതില്‍ തകർത്തു കഴിഞ്ഞു. റഷ്യയിലുടനീളം അനുഭവപ്പെടുന്ന ഇന്ധനക്ഷാമവും കിലോമീറ്ററുകളോളം നീളുന്ന പെട്രോള്‍ ക്യൂവും യുദ്ധത്തിൻ്റെ ഭീകരത സാധാരണക്കാരായ റഷ്യക്കാരുടെ മുന്നിലേക്ക് എത്തിച്ചു.

തങ്ങളുടെ പരാജയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാൻ റഷ്യൻ മണ്ണില്‍ കടുത്ത നിലപാടുകാർ പുടിനുന്മേല്‍ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇതിൻ്റെ ഭാഗമായി യുക്രെയ്നിലെ പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകളുടെ കുറവ് മുതലെടുത്ത് കൈവ് നഗരത്തിന് നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം ശക്തമാക്കാനോ, 

അല്ലെങ്കില്‍ നാറ്റോ രാജ്യങ്ങള്‍ക്ക് നേരെ സൈബർ ആക്രമണങ്ങളും അട്ടിമറികളും ഉള്‍പ്പെടുന്ന “ഹൈബ്രിഡ് യുദ്ധം” വ്യാപിപ്പിക്കാനോ റഷ്യ തുനിഞ്ഞേക്കാം. യുക്രെയ്നെ കീഴ്പ്പെടുത്താൻ ചെറിയ രീതിയിലുള്ള തന്ത്രപരമായ ആണവായുധങ്ങള്‍ ഉപയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

അതേസമയം, യുദ്ധഭീഷണിയൊഴിവാക്കല്‍ മാത്രമല്ല ഈ ചർച്ചയ്ക്ക് പിന്നിലെന്നും വിലയിരുത്തലുകളുണ്ട്. ഇറാനുമായുള്ള റഷ്യയുടെ സൈനിക സഹകരണം അവസാനിപ്പിക്കുന്നതിനെക്കുറിച്ചോ, ഇരുരാജ്യങ്ങളും തമ്മിലുള്ള തടവുകാരുടെ കൈമാറ്റത്തെക്കുറിച്ചോ, അല്ലെങ്കില്‍ റഷ്യൻ സൈന്യത്തിൻ്റെ പുതിയ കൂട്ടായ വിന്യാസത്തെക്കുറിച്ചോ ചർച്ച ചെയ്യാനാണ് ഈ സന്ദർശനം എന്നും ചില നയതന്ത്ര വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 

എന്തുതന്നെയായാലും, ലോകശക്തികള്‍ തമ്മില്‍ കടുത്ത യുദ്ധപ്രതിസന്ധി നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ സിഐഎ മേധാവിയുടെ ഈ രഹസ്യ ദൗത്യം വരും ദിവസങ്ങളിലെ ആഗോള രാഷ്ട്രീയത്തെ സ്വാധീനിക്കുമെന്നുറപ്പാണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !