കാഠ്മണ്ഡു : നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 400 കടന്നു. ഇതുവരെ 1400 പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിബറ്റില്‍ 558 പേരെയും കാണാതായി. ഭൂട്ടോകോഷി നദിയില്‍ നേപ്പാള്‍ അധികൃതര്‍ പുതിയ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്കി .
മിന്നല്‍ പ്രളയമുണ്ടായ സ്ഥലത്ത് സാറ്റലൈറ്റ് ചിത്രങ്ങളില്‍ ഒരു തടാകം രൂപപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. തടാകത്തിലെ ജലനിരപ്പ് ഉയരുകയാണെന്നും അത് പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്നും രാജ്യത്തെ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.നദിക്കരകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ താമസക്കാരോടും രക്ഷാപ്രവര്‍ത്തകരോടും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.കാണാതായവരില്‍ 31 രാജ്യങ്ങളില്‍ നിന്നുള്ള 476 വിദേശികളടക്കം 590 വിനോദസഞ്ചാരികളുണ്ട്. ഇന്ത്യക്കാരായ 295 പേരെ കാണാനില്ലെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. ഇന്ത്യക്കാര്‍ ആരും മരിച്ചതായി സ്ഥിരീകരണമില്ല. മഞ്ഞുമല അടര്‍ന്നുനദിയില്‍ പതിച്ചതിനെ തുടര്‍ന്നാണ് മിന്നല്‍പ്രളയം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
കാണാതായ 33 മലയാളികളെ കണ്ടെത്താനായി ശ്രമം തുടരുകയാണ്.റസുവ, ധാടിങ്, നുവാകോട്ട്. ചിത്വന്‍ ജില്ലകളെയാണ് പ്രളയം തകര്‍ത്തത്. നിരവധി ചെറിയ പട്ടണങ്ങളെയും ഗ്രാമങ്ങളെയും തകര്‍ത്തെറിഞ്ഞ പ്രളയജലം ത്രിശൂലി, നാരായണി നദികളിലേക്കാണ് ഒഴുകിയെത്തിയത്. ഇതിനിടെ ഒട്ടേറെ പാലങ്ങളും ജലവൈദ്യുത പദ്ധതികളും തകര്‍ന്നു.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.