8.9 കോടി ഡോളര്‍ തട്ടിപ്പ് കേസ്: ഇന്ത്യൻ വംശജനായ മയാമി ഡെവലപ്പര്‍ റിഷി കപൂറിന് 11 വര്‍ഷം തടവ്

മയാമി: നിക്ഷേപകരെ കബളിപ്പിച്ച്‌ 8.9 കോടി ഡോളറിന്റെ തട്ടിപ്പ് നടത്തിയ കേസില്‍ ഇന്ത്യൻ വംശജനായ മയാമി റിയല്‍ എസ്റ്റേറ്റ് ഡെവലപ്പർ റിഷി കപൂറിന് 11 വർഷവും നാല് മാസവും തടവ്.

പണം വെളുപ്പിക്കല്‍, ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് പിടിച്ച നികുതി സർക്കാരിലേക്ക് അടയ്ക്കാതെ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ സമ്മതിച്ചതിനെ തുടർന്നാണ് ശിക്ഷ. 42കാരനായ കപൂറിന് മയാമിയിലെ ഫെഡറല്‍ കോടതിയില്‍ യുഎസ് ജില്ലാ ജഡ്ജി കെ. മൈക്കിള്‍ മൂറാണ് ശിക്ഷ വിധിച്ചത്. Location Ventures, URBIN എന്നീ കമ്പനികളുടെ മുൻ സിഇഒയാണ് കപൂർ. തന്റെ കുറ്റങ്ങള്‍ പൂർണമായി അംഗീകരിക്കുന്നുവെന്നും യാതൊരു ഒഴികഴിവുമില്ലെന്നും കപൂർ കോടതിയില്‍ പറഞ്ഞു.

നിക്ഷേപകർക്കും മുൻ ജീവനക്കാർക്കും കുടുംബത്തിനും താൻ വരുത്തിയ നഷ്ടത്തില്‍ അദ്ദേഹം മാപ്പുപറഞ്ഞു. മാർച്ചിലാണ് 37 കുറ്റങ്ങള്‍ ഉള്‍പ്പെട്ട ഫെഡറല്‍ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ കപൂർ അറസ്റ്റിലായത്. സൗത്ത് ഫ്ലോറിഡയിലെ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്കായി 50ലധികം നിക്ഷേപകരില്‍നിന്ന് കുറഞ്ഞത് 8.9 കോടി ഡോളർ സമാഹരിച്ചതായാണ് പ്രോസിക്യൂഷൻ ആരോപിച്ചത്.

 നിക്ഷേപകർക്ക് ഏകദേശം 7 കോടി ഡോളർ നഷ്ടപരിഹാരം നല്‍കാനുണ്ടെന്നും യുഎസ് നികുതി വകുപ്പായ IRS-ന് ഏകദേശം 8 ലക്ഷം ഡോളർ നല്‍കാനുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു.കോക്കനട്ട് ഗ്രോവ്, മിയാമി ബീച്ച്‌, കോറല്‍ ഗേബിള്‍സ്, ഫോർട്ട് ലോഡർഡെയ്ല്‍ തുടങ്ങിയ സൗത്ത് ഫ്ലോറിഡ പ്രദേശങ്ങളിലെ റിയല്‍ എസ്റ്റേറ്റ് പദ്ധതികളാണ് കേസിന്റെ കേന്ദ്രം.

ഒരു പദ്ധതിക്കായി നിക്ഷേപകരില്‍നിന്ന് സമാഹരിച്ച പണം മറ്റൊരു പദ്ധതിയിലേക്ക് മാറ്റിയതായും കപൂറിന്റെ വ്യക്തിഗത ചെലവുകള്‍ക്കായി ഉപയോഗിച്ചതായും പ്രോസിക്യൂഷൻ ആരോപിച്ചു. 2020 മുതല്‍ 2022 വരെ ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് സോഷ്യല്‍ സെക്യൂരിറ്റി, മെഡികെയർ എന്നിവയ്ക്കായി പിടിച്ച നികുതി സർക്കാരിലേക്ക് അടയ്ക്കാതെ യുഎസിനെ വഞ്ചിക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം കപൂർ മെയ് മാസത്തില്‍ സമ്മതിച്ചിരുന്നു. 2019 മുതല്‍ 2023 വരെ വ്യക്തിഗത ഫെഡറല്‍ ആദായനികുതി റിട്ടേണുകള്‍ സമർപ്പിച്ചില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു.

2022ല്‍ 50 ലക്ഷം ഡോളർ വിലയുള്ള 68 അടി നീളമുള്ള ആഡംബര യാച്ച്‌ വാങ്ങുന്നതിനുള്ള ഡൗണ്‍ പേയ്മെന്റായി സ്വന്തം ബാങ്ക് അക്കൗണ്ടില്‍നിന്ന് 8,20,559 ഡോളർ കൈമാറിയതുമായി ബന്ധപ്പെട്ട പണം വെളുപ്പിക്കല്‍ കുറ്റവും കപൂർ സമ്മതിച്ചു. കപൂറിന് 136 മാസം തടവ് നല്‍കണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. 

എന്നാല്‍ പ്രതിഭാഗം 121 മാസം തടവ് മതിയാകുമെന്ന് വാദിച്ചു.അതേസമയം, കേസിനെ 8.9 കോടി ഡോളറിന്റെ തട്ടിപ്പ് പദ്ധതിയായി വിശേഷിപ്പിക്കുന്നതിനെ കപൂറിന്റെ അഭിഭാഷകർ എതിർത്തു. 

കപൂർ തന്നെ ഏകദേശം 60 ലക്ഷം ഡോളർ മാത്രമാണ് സമ്പാദിച്ചതെന്നും അഭിഭാഷകൻ ഡോണ്‍ സാമുവല്‍ കോടതിയില്‍ പറഞ്ഞു.

എന്നാല്‍ നിക്ഷേപകരില്‍നിന്ന് വഞ്ചനാപരമായ വിവരങ്ങള്‍ നല്‍കിയാണ് 8.9 കോടി ഡോളർ സമാഹരിച്ചതെന്നും ഒരു റിയല്‍ എസ്റ്റേറ്റ് പദ്ധതിക്കുള്ള പണം മറ്റൊരു പദ്ധതിക്ക് ഉപയോഗിച്ചെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. ജീവനക്കാരില്‍നിന്ന് പിടിച്ചെടുത്ത ഏകദേശം 20 ലക്ഷം ഡോളർ ശമ്പള നികുതി IRS-ലേക്ക് കൈമാറാതെ കപൂർ കൈവശം വെച്ചതായും പ്രോസിക്യൂഷൻ ആരോപിച്ചു. യാച്ച്‌ വാങ്ങുന്നതിനും മറ്റ് ചെലവുകള്‍ക്കുമായി ബാങ്കുകളില്‍നിന്ന് പണം നേടുമ്പോള്‍ കപൂർ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കിയെന്നും ആരോപണമുണ്ട്. 

റിയല്‍ എസ്റ്റേറ്റ് പദ്ധതികളില്‍ സ്വന്തം പണമായി ഏകദേശം 1.3 കോടി ഡോളർ നിക്ഷേപിച്ചെന്ന് നിക്ഷേപകരോട് പറഞ്ഞെങ്കിലും യഥാർഥ തുക അതിന്റെ പകുതിയോളം മാത്രമായിരുന്നുവെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

നിർമാണത്തിന് മുമ്പുള്ള കോണ്‍ഡോമിനിയം നിക്ഷേപത്തുക എസ്ക്രോ ഏജന്റുമാരില്‍നിന്ന് വിട്ടുകിട്ടാൻ തെറ്റായ വിവരങ്ങള്‍ നല്‍കിയ ശേഷം ആ പണം പദ്ധതികളുമായി ബന്ധമില്ലാത്ത വ്യക്തിഗത ആവശ്യങ്ങള്‍ക്ക് മാറ്റിയെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു. 

മറ്റൊരു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 2024ല്‍ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനും (SEC) കപൂറിനെതിരെ സിവില്‍ നടപടി സ്വീകരിച്ചിരുന്നു. ആ കേസില്‍ കുറ്റം സമ്മതിക്കാതെ നഷ്ടപരിഹാരം നല്‍കാൻ കപൂർ സമ്മതിച്ചിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !