കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലും സമീപ പ്രദേശങ്ങളിലും റഷ്യ നടത്തിയ ശക്തമായ വ്യോമാക്രമണത്തില്‍ ഒരു ഇന്ത്യൻ പൗരൻ ഉള്‍പ്പെടെ 12 പേർ കൊല്ലപ്പെട്ടു.
യുദ്ധം വീണ്ടും തീക്ഷ്ണമാകുന്നതിന്റെ സൂചന നല്‍കി, തുടർച്ചയായ ആറാം ദിവസമാണ് റഷ്യ യുക്രെയ്ൻ തലസ്ഥാന നഗരത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത്. ആക്രമണത്തില്‍ ഡസൻ കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റസിഡൻഷ്യല്‍ കെട്ടിടങ്ങള്‍ക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങള്‍ക്കും വലിയ നാശനഷ്ടമുണ്ടായതായും യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്കി വ്യക്തമാക്കി.രാത്രിയിലുടനീളം മിസൈലുകളും അത്യാധുനിക ജെറ്റ് ഡ്രോണുകളും ഉപയോഗിച്ചായിരുന്നു റഷ്യയുടെ ആക്രമണം. കീവിലും സമീപ നഗരമായ ബോറിസ്പിലിലും വൻ സ്ഫോടനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചും നേരിട്ടുള്ള ആഘാതത്തിലും അപ്പാർട്ട്മെൻ്റുകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും തീപിടിക്കുകയും കെട്ടിടങ്ങള്‍ തകരുകയും ചെയ്തു.
“ആകെ 12 പേർക്ക് ജീവൻ നഷ്ടമായി, ഇതില്‍ ഒരു ഇന്ത്യൻ പൗരനും ഉള്‍പ്പെടുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരെയും ഞാൻ അനുശോചനം അറിയിക്കുന്നു,” സെലെൻസ്കി എക്സില്‍ കുറിച്ചു. പരമാവധി ജീവഹാനിയും നാശനഷ്ടവും വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് റഷ്യ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതെന്നും, വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കുറവാണ് തിരിച്ചടിയാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ നാല് ദിവസത്തിനിടെ റഷ്യ 1,500 ഓളം ഡ്രോണുകളാണ് യുക്രെയ്ന് നേരെ പ്രയോഗിച്ചത്. ഊർജ്ജ നിലയങ്ങള്‍, ഗതാഗത സംവിധാനങ്ങള്‍, അതിർത്തി ഇൻഫ്രാസ്ട്രക്ചറുകള്‍ എന്നിവ ലക്ഷ്യമിട്ടാണ് നിലവില്‍ റഷ്യൻ നീക്കം. ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തെത്തുടർന്ന് ഡാന്യൂബ് നദിക്ക് കുറുകെയുള്ള ഓർലിവ്കയിലെ റൊമാനിയൻ അതിർത്തി പാതയിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.