ടിഷ്യൂ പേപ്പറില്‍ 'ബോംബ്'; സൗദിയില്‍ നിന്ന് വന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ്,

മ്മാമില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.

വിമാനത്തിലെ ശുചിമുറിയില്‍ ബോംബ് എന്ന് എഴുതിയ ഒരു ടിഷ്യൂ പേപ്പര്‍ ജീവനക്കാരില്‍ ഒരാള്‍ കണ്ടെത്തിയതോടെയാണ് ഭീഷണി സംബന്ധിച്ച വിവരം പുറത്തറിഞ്ഞത്. ഉടന്‍ തന്നെ ജീവനക്കാര്‍ പൈലറ്റിനെ വിവരം അറിയിക്കുകയും, പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ട് വിമാനം വഴിതിരിച്ചുവിടാനും അടിയന്തരമായി ഇറങ്ങാനുമുള്ള അനുമതി തേടുകയും ചെയ്തു. അഹമ്മദാബാദില്‍ എത്തിയ വിമാനം പ്രധാന ടെര്‍മിനലില്‍ നിന്ന് അകലെയുള്ള, സുരക്ഷിതമായ ഒഴിഞ്ഞ ഭാഗത്തേക്ക് മാറ്റിനിര്‍ത്തി. സന്ദേശം ലഭിച്ചത് മുതല്‍ ഇവിടെ അടിയന്തര സേവന വിഭാഗങ്ങള്‍ സജ്ജമായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥരും ബോംബ് നിര്‍വീര്യമാക്കുന്ന സംഘവും വിമാനത്തെ വളയുകയും നിശ്ചിത സുരക്ഷാ നടപടിക്രമങ്ങള്‍ പാലിക്കുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന 32 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ച്‌ ടെര്‍മിനല്‍ 2-ലേക്ക് മാറ്റി. ആര്‍ക്കും പരിക്കില്ല. വിമാനത്തിനുള്ളിലെ ക്യാബിന്‍, സീറ്റുകള്‍, കാര്‍ഗോ ഹോള്‍ഡ് (സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലം) എന്നിവിടങ്ങളില്‍ അധികൃതര്‍ വിശദമായ പരിശോധന നടത്തി.

പരിശോധനയില്‍ സ്‌ഫോടകവസ്തുക്കേളോ സംശയാസ്പദമായ വസ്തുക്കളോ കണ്ടെത്താനായില്ല. തുടര്‍ന്ന് വിമാനത്തിന് സുരക്ഷാ ക്ലിയറന്‍സ് നല്‍കി. ശുചിമുറിയില്‍ കുറിപ്പ് വെച്ചത് ആരാണെന്നും, വ്യാജ ഭീഷണിക്ക് പിന്നിലെ ലക്ഷ്യം എന്താണെന്നും കണ്ടെത്താന്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒരു പ്രത്യേക ബോംബ് ഭീഷണി ലഭിച്ചതിനെത്തുടര്‍ന്ന്, സുരക്ഷാ നടപടിക്രമങ്ങള്‍ പാലിച്ചും മുന്‍കരുതല്‍ എന്ന നിലയിലുമാണ് ദമ്മാമില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടതെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.

സര്‍ക്കാര്‍ നിയോഗിച്ച ബോംബ് ഭീഷണി വിലയിരുത്തല്‍ സമിതിയെ ഉടന്‍ തന്നെ വിവരം അറിയിക്കുകയും സുരക്ഷാ നടപടികള്‍ വേഗത്തില്‍ ആരംഭിക്കുകയും ചെയ്തു. വിമാനം സുരക്ഷിതമായി ഇറങ്ങുകയും എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു. ആവശ്യമായ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം വിമാനം വീണ്ടും സര്‍വീസിനായി വിട്ടുനല്‍കും,' പ്രസ്താവനയില്‍ പറയുന്നു.

ഭീഷണി സന്ദേശം കണ്ടെത്തിയതിനെത്തുടര്‍ന്ന്, ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിടാന്‍ പൈലറ്റുമാര്‍ തീരുമാനിച്ചതായി ജി ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് വിഎന്‍ യാദവ് പറഞ്ഞു. വൈകുന്നേരം 4:30-ഓടെ വിമാനം അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയതായി എസിപി വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !