വാഷിംഗ്ടണ്‍: ഇറാന് മേലുള്ള സാമ്പത്തിക-നാവിക ഉപരോധം കൂടുതല്‍ കർശനമാക്കിക്കൊണ്ട് പശ്ചിമേഷ്യയില്‍ 20-ലധികം യുദ്ധക്കപ്പലുകള്‍ വിന്യസിച്ചതായി യു.എസ് സെൻട്രല്‍ കമാൻഡ്.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പുനരാരംഭിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കെയാണ് അമേരിക്കയുടെ ഈ ശക്തമായ നീക്കം.ഉപരോധ ലംഘനം തടയുന്നതിന്റെ ഭാഗമായി 55 വാണിജ്യ കപ്പലുകളുടെ സഞ്ചാരപാത അമേരിക്ക വഴിതിരിച്ചുവിടുകയും, രണ്ടെണ്ണം തകരാറിലാക്കുകയും, രണ്ടെണ്ണത്തില്‍ പരിശോധന നടത്തുകയും ചെയ്തിട്ടുണ്ടെന്ന് യു.എസ് സൈന്യം വ്യക്തമാക്കി. യു.എസ് നാവികസേനയുടെ യു.എസ്.എസ് റോസ് ഉള്‍പ്പെടെയുള്ള മുൻനിര യുദ്ധക്കപ്പലുകളാണ് മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്നത്.
ഹോർമുസ് കടലിടുക്കിലൂടെ പുതിയ സുരക്ഷിത കപ്പല്‍പ്പാത സൃഷ്ടിക്കുന്നത് സംബന്ധിച്ച് ഇറാനും ഒമാനും തമ്മിലുള്ള ചർച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ഒമാനുമായുള്ള കരാർ അന്തിമഘട്ടത്തിലാണെങ്കിലും അമേരിക്ക ചില പ്രധാന നിബന്ധനകള്‍ അംഗീകരിക്കാതെ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കില്ലെന്ന് ടെഹ്റാൻ വ്യക്തമാക്കി.
യു.എസ് ആക്രമണങ്ങള്‍ മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, ഇറാന്റെ കപ്പലുകള്‍ക്ക് മേലുള്ള യു.എസ് ഉപരോധവും ഉപരോധ ഭീഷണികളും അവസാനിപ്പിക്കുക, തടഞ്ഞുവെച്ച ഇറാനിയൻ ആസ്തികള്‍ തിരികെ നല്‍കുക എന്നിവയാണ് ഇറാന്റെ പ്രധാന ആവശ്യങ്ങള്‍.
വാണിജ്യ കപ്പലുകളുടെ തടസ്സമില്ലാത്ത സഞ്ചാരം ഉറപ്പാക്കുന്ന കരാർ പ്രാബല്യത്തില്‍ വന്നാല്‍ ഇറാനിയൻ തുറമുഖങ്ങള്‍ക്ക് മേലുള്ള നാവിക ഉപരോധം പിൻവലിക്കാൻ തയ്യാറാണെന്ന് യു.എസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.