നേപ്പാള്‍: ഗള്‍ഫില്‍ പോയി കഷ്ടപ്പെടുന്നതിലും നൂറുമടങ്ങ് നല്ലത് അഗ്നിവീര്‍; ഇന്ത്യൻ സൈന്യത്തില്‍ ചേരാൻ അനുവദിക്കണമെന്ന് നേപ്പാളി യുവാക്കള്‍
ഇന്ത്യൻ സൈന്യത്തിലെ 'അഗ്നിപഥ്' പദ്ധതി വഴി നേപ്പാളി യുവാക്കളെ 'അഗ്നിവീർ' ആയി റിക്രൂട്ട് ചെയ്യുന്നത് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നേപ്പാളില്‍ പ്രകടനം. നേപ്പാളിലെ പ്രമുഖ വിനോദസഞ്ചാര നഗരമായ പോഖറയില്‍ മുൻ ഗോർഖ സൈനികരും അവരുടെ കുടുംബാംഗങ്ങളും ആയിരക്കണക്കിന് യുവാക്കളും തെരുവിലിറങ്ങിയാണ്നേപ്പാള് സർക്കാരിനെതിരെ പ്രകടന റാലി സംഘടിപ്പിച്ചത്. 50 ഡിഗ്രി സെല്‍ഷ്യസ് കൊടുംചൂടില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുറഞ്ഞ ശമ്പളത്തില്‍ കഠിനാധ്വാനം ചെയ്യുന്നതിനേക്കാള്‍ നൂറുമടങ്ങ് സുരക്ഷിതവും മാന്യവുമാണ് ഇന്ത്യൻ സൈന്യത്തിലെ സേവനമെന്ന് പ്രക്ഷോഭകർ വ്യക്തമാക്കി.
ഇന്ത്യൻ ആർമി ചീഫ് ജനറല്‍ ധീരജ് സേത്ത് ഓഗസ്റ്റ് 16 മുതല്‍ നടത്തുന്ന നേപ്പാള്‍ സന്ദർശനത്തിന് തൊട്ടുമുമ്പാണ് പോഖറയില്‍ പ്രകടനം രൂക്ഷമായത്. 'ഇന്ത്യൻ എക്സ്-സർവീസ്മെൻ ഗോർഖ ബ്രിഗേഡ് നേപ്പാള്‍' എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പോഖറ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച റാലി ജില്ലാ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലെത്തി ചീഫ് ഡിസ്ട്രിക്റ്റ് ഓഫീസർക്ക് നിവേദനം സമർപ്പിച്ചത്.
തൊഴിലവസരങ്ങള്‍ പരിമിതമായ നേപ്പാളില്‍ ഇന്ത്യൻ സൈന്യത്തില്‍ ചേരുക എന്നത് ആയിരക്കണക്കിന് യുവാക്കളുടെ പ്രധാന പ്രതീക്ഷയാണെന്നും അത് തടയരുതെന്നും ഇവർ കാഠ്മണ്ഡുവിലെ ബാ ലേന്ദ്ര ഷാ സർക്കാരിനോട് ആവശ്യപ്പെട്ടു.
2019-ല്‍ കോവിഡ് മഹാമാരിയെ തുടർന്നാണ് നേപ്പാളി യുവാക്കളുടെ ഇന്ത്യൻ സൈന്യത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ് താത്കാലികമായി നിർത്തിവെച്ചത്. തുടർന്ന് 2022-ല്‍ കേന്ദ്ര സർക്കാർ നാല് വർഷത്തെ സേവന കാലാവധിയുള്ള അഗ്നിപഥ് പദ്ധതി കൊണ്ടുവന്നതോടെ, 1947-ലെ ഇന്ത്യ-നേപ്പാള്‍-ബ്രിട്ടൻ ത്രികക്ഷി കരാറിന് വിരുദ്ധമാണെന്ന് ആരോപിച്ച് നേപ്പാള്‍ സർക്കാർ പുതിയ റിക്രൂട്ട്‌മെന്റുകള്‍ പൂർണ്ണമായും തടയുകയായിരുന്നു. നാല് വർഷത്തിന് ശേഷം 25 ശതമാനം പേരെ മാത്രം നിലനിർത്തി
ബാക്കി 75 ശതമാനം പേരെ വിരമിക്കല്‍ ആനുകൂല്യങ്ങളോടെ ഒഴിവാക്കുന്നതിലായിരുന്നു നേപ്പാള്‍ സർക്കാരിന് എതിർപ്പ്. എന്നാല്‍ അഗ്നിവീർ വഴി നാല് വർഷം കൊണ്ട് 45 മുതല്‍ 50 ലക്ഷം രൂപ വരെ സമ്പാദിക്കാൻ സാധിക്കുമെന്നും ഇത് യുവാക്കളുടെ ഭാവിക്കും സാമ്പത്തിക പുരോഗതിക്കും ഏറെ സഹായകരമാണെന്നുമാണ് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നത്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.