വാഷിംഗ്ടണ്‍: അമേരിക്കയിലെ വിർജീനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി (വി.എസ്.യു) കാമ്പസിലുണ്ടായ വെടിവെപ്പില്‍ അഞ്ച് പേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 19 വയസുകാരനായ പ്രതി കാമറോണ്‍ ഹാരിസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വിർജീനിയയിലെ ഹെൻറിക്കോ സ്വദേശിയായ ഇയാള്‍ വെടിവെപ്പിന് ശേഷം കാമ്പസിനകത്തെ ഒരു അലമാരയില്‍ ഒളിച്ചിരിക്കുകയായിരുന്നു. പ്രതി ഈ സർവകലാശാലയിലെ വിദ്യാർത്ഥിയല്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.ശനിയാഴ്ച പുലർച്ചെ പ്രാദേശിക സമയം 01:28 ഓടെ സർവകലാശാലയിലെ ഒരു ഹോസ്റ്റലിന് പുറത്താണ് അക്രമം നടന്നത്. വെടിയേറ്റ അഞ്ച് പേരെയും ഉടൻ തന്നെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ 21 വയസുകാരനായ യുവാവിൻ്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. മറ്റ് നാല് പേരുടെ പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റവരില്‍ ഒരാള്‍ മാത്രമാണ് ഈ സർവകലാശാലയിലെ വിദ്യാർത്ഥി. മറ്റുള്ളവർ 17-നും 23-നും ഇടയില്‍ പ്രായമുള്ള പുറത്തുനിന്നുള്ളവരാണ്.
പുതിയ അധ്യയന വർഷത്തെ ക്ലാസുകള്‍ തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ, വിദ്യാർത്ഥികള്‍ക്കായി ഹോസ്റ്റലുകള്‍ തുറന്നുകൊടുത്തതിന് തൊട്ടുപിന്നാലെയാണ് ഈ നടുക്കുന്ന സംഭവം ഉണ്ടായത്. ആക്രമണത്തിന് പിന്നില്‍ ഒന്നിലധികം പേരുണ്ടെന്നാണ് പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥർ നല്‍കുന്ന പ്രാഥമിക വിവരം. ഒളിവിലുള്ള മറ്റ് പ്രതികള്‍ക്കായി ചെസ്റ്റർഫീല്‍ഡ് കൗണ്ടി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
അമേരിക്കയിലെ പ്രശസ്തമായ ചരിത്രപ്രസിദ്ധ ബ്ലാക്ക് യൂണിവേഴ്സിറ്റികളില്‍ ഒന്നായ വിർജീനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിലവില്‍ അയ്യായിരത്തിലധികം വിദ്യാർത്ഥികള്‍ പഠിക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് കാമ്പസില്‍ സുരക്ഷാക്രമീകരണങ്ങള്‍ കർശനമാക്കി.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.