ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിൻ്റെ ഇളയ മകൻ ബാരൻ ട്രംപിനെ (20) വധിക്കാൻ ഇറാൻ പദ്ധതിയിടുന്നു എന്ന ആരോപണം പൂർണ്ണമായും നിഷേധിച്ച് ഇറാൻ്റെ ഉയർന്ന സുരക്ഷാ ഉദ്യോഗസ്ഥനായ മൊഹ്‌സെൻ റെസായീ.
ലബനീസ് മാധ്യമമായ അല്‍ മനാലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വധശ്രമ ആരോപണങ്ങള്‍ വെറും അസംബന്ധവും കെട്ടിച്ചമച്ചതുമാണെന്ന് റെസായീ പറഞ്ഞു. അമേരിക്കയെയും ഡോണള്‍ഡ് ട്രംപിനെയും ഭയപ്പെടുത്താൻ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ബോധപൂർവ്വം ഉണ്ടാക്കിയ കഥയാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ബാരൻ ട്രംപിൻ്റെ സർവകലാശാലാ വിവരങ്ങളും ദിനചര്യകളും നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹത്തെ വധിക്കുന്നവർക്ക് 10 മില്യണ്‍ ഡോളർ (ഏകദേശം 95 കോടി രൂപ) പാരിതോഷികം നല്‍കുമെന്നും അവകാശപ്പെടുന്ന ഒരു വീഡിയോ ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്തതിന് പിന്നാലെയാണ് വിവാദം പുകഞ്ഞത്. എന്നാല്‍ ഈ വാർത്തകളോട് തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ഇറാൻ്റെ ഔദ്യോഗിക വിശദീകരണം.
അതേസമയം, ഇറാൻ മാധ്യമങ്ങളില്‍ വന്ന ഭീഷണി വീഡിയോയെക്കുറിച്ച് തങ്ങള്‍ക്ക് അറിവുണ്ടെന്നും തങ്ങളുടെ സംരക്ഷണയിലുള്ളവർക്കെതിരെയുള്ള ഏത് ഭീഷണിയും അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും യുഎസ് സീക്രട്ട് സർവീസ് വ്യക്തമാക്കി. മേഖലയിലെ രാഷ്ട്രീയ സംഘർഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ സംഭവം അന്താരാഷ്ട്ര തലത്തില്‍ വലിയ ചർച്ചയായിട്ടുണ്ട്.
തുർക്കിയില്‍ നടന്ന നാറ്റോ ഉച്ചകോടിക്കിടെ ട്രംപ് തന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണില്‍ നിന്നും ചെറിയൊരു സൈനിക വിമാനത്തിലേക്ക് മാറിയിരുന്നു. ഇറാന്റെ വധഭീഷണിയുണ്ടെന്ന് നെതന്യാഹു നല്‍കിയ മുന്നറിയിപ്പിനെ തുടർന്ന് ഭയന്നുപോയ ട്രംപ്, രക്ഷപ്പെടാനായി ഒരു ‘ഭക്ഷണ ട്രക്കില്‍’ ഒളിച്ചിരുന്ന് സാധാരണ തൊഴിലാളികളെപ്പോലെയാണ് അവിടെനിന്ന് രക്ഷപ്പെട്ടതെന്നും ഇറാന്റെ സുരക്ഷാ തലവൻ പരിഹസിച്ചു.
തുർക്കിയിലെ വിമാന മാറ്റത്തിന് മുൻപ് തന്നെ, ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിടുന്നതായി കഴിഞ്ഞ ഒരു വർഷത്തിനിടെ ഇസ്രയേലില്‍ നിന്ന് അമേരിക്കയ്ക്ക് പലതവണ മുന്നറിയിപ്പുകള്‍ ലഭിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.