കഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച നല്‍കിയ പുതിയ മുന്നറിയിപ്പിനെ തുടർന്ന് മിന്നല്‍ പ്രളയം നാശം വിതച്ച ത്രിശൂലിയില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി.
പ്രദേശത്തെ റോഡ് പുനർനിർമ്മാണം ഉള്‍പ്പെടെ എല്ലാ ജോലികളും നിർത്തിവെച്ചതായി പൊലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോട് പറഞ്ഞു. ബുധനാഴ്ച ഭോട്ടെ കോശി നദി കരകവിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നതിനിടെയാണ് വീണ്ടും പ്രളയ മുന്നറിയിപ്പ്."ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്, അതിനാല്‍ എല്ലാവരെയും തടയുകയാണ്. രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെട്ടിരുന്ന വാഹനങ്ങളെല്ലാം മടങ്ങുകയാണ്. എല്ലാവരെയും അവിടെ നിന്ന് ഒഴിപ്പിച്ച് സുരക്ഷിതമായ സ്ഥലത്തേക്ക് കൊണ്ടുപോകുന്നു. എല്ലാ ജോലികളും നിർത്തിവെച്ചു. ഇതിലും വലിയ വെള്ളപ്പൊക്കം വരാനിരിക്കുകയാണ്, അതുകൊണ്ടാണ് എല്ലാവർക്കും ജാഗ്രതാ നിർദേശം നല്‍കുന്നത്"- നേപ്പാള്‍ പോലീസ് ഓഫീസർ പി ചൗധരി പറഞ്ഞു.
നേരത്തെ, ചൈനയിലെ സിചുവാൻ പ്രവിശ്യയില്‍ റിക്ടർ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. ഇതാണ് നേപ്പാളില്‍ പ്രളയ മുന്നറിയിപ്പിന് കാരണമായത്. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ലോങ്ചാങ് നഗരത്തിലാണ് ഭൂചലനമുണ്ടായതെന്ന് ചൈന എർത്ത്‌വേക്ക് നെറ്റ്‌വർക്ക് സെന്ററിനെ ഉദ്ധരിച്ച് സിജിടിഎൻ റിപ്പോർട്ട് ചെയ്തു.
ടിബറ്റൻ ഭാഗത്തുനിന്ന് ശക്തമായ വെള്ളമൊഴുക്ക് ഉണ്ടായതോടെ ത്രിശൂലി നദിയിലെ ജലനിരപ്പ് ഉയരുമെന്ന ഭീതിയില്‍ ആളുകളെ വീണ്ടും ഒഴിപ്പിക്കുകയാണെന്ന് നേപ്പാള്‍ പൊലീസ് അറിയിച്ചു. ടിബറ്റൻ ഭാഗത്തുള്ള ഒരു അണക്കെട്ട് വീണ്ടും തകർന്നതായി നേപ്പാള്‍ പൊലീസ് മുന്നറിയിപ്പില്‍ പറയുന്നു.
"ടിബറ്റ് ഭാഗത്തുള്ള ഡാം വീണ്ടും തകർന്നതായി വിവരം ലഭിച്ചിട്ടുണ്ട്. അതിനാല്‍, രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെട്ടിരിക്കുന്ന എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഉടൻ ജാഗ്രത പാലിക്കുകയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയോ മറ്റുള്ളവരെ അറിയിക്കുകയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു,"- നേപ്പാള്‍ പൊലീസ് എക്‌സില്‍ കുറിച്ചു.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.