അബുദാബി: കഴിഞ്ഞ കുറച്ച് മാസങ്ങളായി യുഎഇയിലെ താമസക്കാർ അതികഠിനമായ വേനല്‍ക്കാലത്തിലൂടെയാണ്കടന്നുപോകുന്നത്. കുട്ടികളും മുതിർന്നവരും ഉള്‍പ്പെടെ പുറത്തിറങ്ങാനാകാതെ വലയുകയാണ്. ഇപ്പോഴിതാ കടുത്ത വേനല്‍ച്ചൂടിന് ഉടൻ ആശ്വാസം ലഭിക്കുമെന്ന വാർത്തയാണ് പുറത്തുവരുന്നത്.
രാജ്യത്ത് മഴ പെയ്യുമെന്നും താപനില കുറയുമെന്നുമാണ് വിദഗ്ദ്ധർ പറയുന്നത്. മാറുന്ന കാലാവസ്ഥയിലേക്ക് രാജ്യം പ്രവേശിക്കുകയാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പറഞ്ഞു. വടക്ക് - പടിഞ്ഞാറൻ കാറ്റും തെക്ക് - പടിഞ്ഞാറൻ കാറ്റും കാരണമാണ് താപനില കുറയുന്നത്. ഇന്ന് അന്തരീക്ഷം പൊടി നിറഞ്ഞതായിരിക്കും. എന്നാല്‍, നാളെ മുതല്‍ സ്ഥിതിഗതികള്‍ മാറുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം ഡയറക്‌ടർ ഒരു അഭിമുഖത്തില്‍ പറഞ്ഞു. പൊടിക്കാറ്റ് ചില പ്രദേശങ്ങളില്‍ ദൃശ്യപരത കുറയുന്നതിന് കാരണമായേക്കും.താപനില കുറയും
നാളെ മുതല്‍ താപനിലയില്‍ നാല് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ കുറവുണ്ടായേക്കാം. മൂടല്‍മഞ്ഞിനും സാദ്ധ്യതയുണ്ട്. വേനല്‍ക്കാലത്തിന്റെ അവസാനത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് പെട്ടെന്ന് താപനില കുറയുന്നതെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. ക്രമേണയാകും ചൂട് കുറയുക. സെപ്‌തംബർ മാസത്തിന്റെ തുടക്കത്തോടെ നല്ല രീതിയില്‍ ചൂട് കുറയും. സെപ്‌തംബർ 23ഓടെ യുഎഇയിലെ ഇക്കൊല്ലത്തെ വേനല്‍ക്കാലം പൂർണമായും അവസാനിക്കും.
മഴയ്‌ക്ക് സാദ്ധ്യത
രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രമാണ് മഴ പെയ്യുക. വെള്ളിയും ശനിയും രാജ്യത്തിന്റെ കിഴക്ക്, തെക്ക് ഭാഗങ്ങളില്‍ മഴ ലഭിക്കും. ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്‌ക്കും സാദ്ധ്യതയുണ്ട്. മഴ പെയ്‌താലും വേനല്‍ക്കാലം അവസാനിക്കുന്നതുവരെ ചൂട് പൂർണമായും മാറില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ശീതകാലം എത്തുന്നതുവരെ രാജ്യം അസ്ഥിരമായ കാലാവസ്ഥയിലൂടെയാകും മുന്നോട്ടു പോവുക.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.