എതിരില്ലാത്ത പ്രസിഡൻ്റ് വാഴ്ചയ്ക്ക് അറുതി 35 വര്‍ഷത്തെ ചരിത്രം തിരുത്തി ബംഗ്ലാദേശ്; തെരഞ്ഞെടുപ്പ് ഗോദയിൽ,

ധാക്ക: ബംഗ്ലാദേശില്‍ 35 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ആദ്യമായി മത്സര സ്വഭാവമുള്ള പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടക്കുന്നു.

ഭരണകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) സ്ഥാനാർത്ഥി മിർസ ഫക്രുല്‍ ഇസ്ലാം ആലംഗീറും, ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിലുള്ള 11 കക്ഷി പ്രതിപക്ഷ സഖ്യത്തിൻ്റെ സ്ഥാനാർത്ഥിയും മുൻ സൈനിക ഉദ്യോഗസ്ഥനുമായ ഒലി അഹമ്മദും തമ്മിലാണ് പ്രധാന മത്സരം.

വ്യാഴാഴ്ച ഗ്രീനിച്ച്‌ സമയം 08:00 നും 11:00 നും ഇടയില്‍ പാർലമെൻ്റ് ചേംബറിലാണ് വോട്ടെടുപ്പ്. ആകെ 349 പാർലമെൻ്റ് അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. വോട്ടെടുപ്പ് കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ ഫലം പുറത്തുവരുമെന്ന് ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കഴിഞ്ഞ മാസം മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

 മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിയുടെ നാമനിർദ്ദേശത്തില്‍ 2023-ല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഷഹാബുദ്ദീൻ, ഹസീനയുടെ പതനത്തിന് ശേഷവും ഇടക്കാല ഭരണകാലയളവിലും പദവിയില്‍ തുടർന്നിരുന്നു. എന്നാല്‍ അഞ്ച് വർഷത്തെ കാലാവധി പകുതിയാകും മുൻപ് അദ്ദേഹം രാജിവെയ്ക്കുകയായിരുന്നു.

1991 ഒക്ടോബറിന് ശേഷം രാജ്യം സാക്ഷ്യം വഹിക്കുന്ന ആദ്യത്തെ മത്സര തിരഞ്ഞെടുപ്പാണിത്. അന്ന് ബിഎൻപി സ്ഥാനാർത്ഥി അബ്ദുർ റഹ്മാൻ ബിശ്വാസ്, അവാമി ലീഗ് സ്ഥാനാർത്ഥി ബദ്റുല്‍ ഹൈദർ ചൗധരിയെ പരാജയപ്പെടുത്തിയിരുന്നു. അതിനുശേഷം നടന്ന എല്ലാ പ്രസിഡൻ്റ് തിരഞ്ഞെടുപ്പുകളും എതിരില്ലാത്തവയായിരുന്നു.

ആലംഗീറിന് വ്യക്തമായ മുൻതൂക്കം

തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. വോട്ടവകാശമുള്ള 349 ജനപ്രതിനിധികളില്‍ 247 പേർ ഭരണകക്ഷിയായ ബിഎൻപിയില്‍ നിന്നുള്ളവരാണ്. പ്രതിപക്ഷ സഖ്യത്തിന് 90 വോട്ടുകള്‍ മാത്രമാണുള്ളത്. ഇത് ആലംഗീറിന് വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കുന്നു.

78-കാരനായ ആലംഗീർ ബിഎൻപിയുടെ ഏറ്റവും പ്രമുഖനായ നേതാക്കളില്‍ ഒരാളാണ്. ഹസീനയുടെ ഭരണകാലത്ത് പ്രതിപക്ഷ നിരയിലെ പ്രധാന മുഖമായിരുന്ന അദ്ദേഹം, നിലവില്‍ തദ്ദേശഭരണ വകുപ്പ് മന്ത്രിയാണ്.

പ്രതിപക്ഷ സ്ഥാനാർത്ഥി ഒലി അഹമ്മദ്

പ്രതിപക്ഷ സ്ഥാനാർത്ഥിയായ റിട്ടയേർഡ് കേണല്‍ ഒലി അഹമ്മദ് (85) 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിലെ വീര നായകനാണ്. ആറ് തവണ പാർലമെൻ്റ് അംഗമായിട്ടുള്ള അദ്ദേഹം ലിബറല്‍ ഡെമോക്രാറ്റിക് പാർട്ടി (LDP) ചെയർമാനാണ്.

1971-ല്‍ ബംഗ്ലാദേശിൻ്റെ സ്വാതന്ത്ര്യത്തെ എതിർക്കുകയും പാകിസ്ഥാനെ പിന്തുണയ്ക്കുകയും ചെയ്ത ജമാഅത്തെ ഇസ്‌ലാമി, ഒരു വിമോചന സമര പോരാളിയായ ഒലി അഹമ്മദിനെ പിന്തുണയ്ക്കുന്നു എന്നത് രാഷ്ട്രീയമായി ഏറെ ശ്രദ്ധേയമാണ്. ജയസാധ്യത കുറവാണെങ്കിലും, പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് എതിരില്ലാതെയാകരുത് എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷം ഇദ്ദേഹത്തെ രംഗത്തിറക്കിയത്.

പ്രസിഡൻ്റ് പദവിയുടെ അധികാരം

ബംഗ്ലാദേശ് ഭരണഘടന പ്രകാരം പ്രസിഡന്റ് രാജ്യത്തിൻ്റെ തലവനാണെങ്കിലും, ഭരണനിർവഹണത്തിനുള്ള സ്വതന്ത്ര അധികാരം പരിമിതമാണ്. ഭരണഘടനയുടെ ആർട്ടിക്കില്‍ 48(3) അനുസരിച്ച്‌, പ്രധാനമന്ത്രിയെയും ചീഫ് ജസ്റ്റിസിനെയും നിയമിക്കുന്നതൊഴികെ മറ്റ് ഭൂരിഭാഗം കാര്യങ്ങളിലും പ്രസിഡന്റിന് പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം മാത്രമേ പ്രവർത്തിക്കാനാകൂ. 

എങ്കിലും ഹസീനയുടെ 15 വർഷത്തെ ഏകാധിപത്യ ഭരണത്തിന് ശേഷം ജനാധിപത്യ സ്ഥാപനങ്ങളെ പുനർനിർമ്മിക്കുന്ന രാജ്യത്ത് ഈ തിരഞ്ഞെടുപ്പിന് വലിയ പ്രതീകാത്മക പ്രാധാന്യമുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !