ന്യഡൽഹി: രാജ്യത്ത് വ്യാജ സിം കാർഡുകള്‍ ഉപയോഗിച്ചുള്ള ഓണ്‍ലൈൻ തട്ടിപ്പുകള്‍ക്കും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കും തടയിടാൻ കേന്ദ്ര ടെലികോം മന്ത്രാലയം (DoT) കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു.
ഓഗസ്റ്റ് 24 മുതല്‍ ഒരു വ്യക്തിയുടെ പേരില്‍ അനുവദനീയമായ പരിധിയില്‍ കൂടുതല്‍ സിം കാർഡുകള്‍ ഉണ്ടെങ്കില്‍, അവർക്ക് പുതിയ കണക്ഷൻ നല്‍കുന്നത് ടെലികോം കമ്പനികള്‍ പൂർണ്ണമായും നിർത്തിവെയ്ക്കും. ഇതിനായുള്ള കർശന നിർദ്ദേശം ബിഎസ്‌എൻഎല്‍, ജിയോ, എയർടെല്‍, വിഐ ഉള്‍പ്പെടെയുള്ള എല്ലാ ടെലികോം സേവന ദാതാക്കള്‍ക്കും ടെലികോം വകുപ്പ് നല്‍കിക്കഴിഞ്ഞു.നിലവിലെ നിയമപ്രകാരം ഇന്ത്യയില്‍ ഒരാള്‍ക്ക് സ്വന്തം പേരില്‍ പരമാവധി 9 സിം കാർഡുകള്‍ വരെ കൈവശം വെക്കാം.എന്നാല്‍ ജമ്മു കശ്മീർ, അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷാ കാരണങ്ങളാല്‍ ഈ പരിധി 6 ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഈ പരിധി ഇതിനകം പിന്നിട്ട ഉപഭോക്താക്കള്‍ പുതിയ സിമ്മിനായി അപേക്ഷിച്ചാല്‍, അനുവദനീയമായ കണക്ഷനുകളുടെ എണ്ണം കഴിഞ്ഞുവെന്ന വിവരമറിയിച്ച് അപേക്ഷ ഉടനടി നിരസിക്കും.
ഈ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാൻ ടെലികോം മന്ത്രാലയത്തിന്റെ പ്രത്യേക 'ഡിജിറ്റല്‍ ഇന്റലിജൻസ് പ്ലാറ്റ്‌ഫോം' (DIP) ഉപയോഗിക്കാനാണ് കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന നിർദ്ദേശം. എല്ലാ ടെലികോം ഓപ്പറേറ്റർമാരുടെയും ഉപഭോക്തൃ വിവരങ്ങള്‍ സംയോജിപ്പിച്ചിരിക്കുന്ന സംവിധാനമാണിത്. ഓഗസ്റ്റ് 23 മുതല്‍ പരിധി കടന്ന ഉപഭോക്താക്കളുടെ ഫോട്ടോകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഡിഐപി പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും. അപേക്ഷകർ നല്‍കുന്ന വിവരങ്ങള്‍ പരിശോധിക്കാനും തട്ടിപ്പുകള്‍ തടയാനും ഇത് വഴിയൊരുക്കും.
പുതിയ സിം എടുക്കുമ്പോള്‍ സമർപ്പിക്കുന്ന കസ്റ്റമർ ആപ്ലിക്കേഷൻ ഫോമില്‍ (CAF) നിലവില്‍ തങ്ങളുടെ പേരില്‍ എത്ര കണക്ഷനുകള്‍ ഉണ്ടെന്ന കാര്യം ഉപഭോക്താക്കള്‍ കൃത്യമായി സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. ടെലികോം കമ്പനികള്‍ ഓഗസ്റ്റ് 24 മുതല്‍ സാങ്കേതിക തടസ്സങ്ങള്‍ ഇല്ലാതെ ഈ നിയന്ത്രണം നടപ്പിലാക്കണം. സാങ്കേതിക സംവിധാനങ്ങള്‍ പൂർണ്ണമായി സജ്ജീകരിക്കുന്നതിന് മുൻപ് പരിധിയിലധികം സിമ്മുകള്‍ ആർക്കെങ്കിലും ആക്റ്റിവേറ്റ് ആയിട്ടുണ്ടെങ്കില്‍, ആ കണക്ഷനുകള്‍ അടിയന്തരമായി നിർത്തിവെക്കുമെന്നും
മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ രേഖകള്‍ ഉപയോഗിച്ച് ആളുകളുടെ പേരില്‍ മറ്റുള്ളവർ സിം എടുക്കുന്ന സാഹചര്യം ഒഴിവാക്കാനും ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള സൈബർ തട്ടിപ്പുകള്‍ക്ക് തടയിടാനുമാണ് കേന്ദ്രം ഈ നീക്കം ശക്തമാക്കുന്നത്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.