ലണ്ടൻ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ബ്രിട്ടീഷ് വനിത എഥൽ കാറ്ററം തന്റെ 117-ാം ജന്മദിനം ആഘോഷിച്ചു. ലണ്ടന് സമീപമുള്ള സറേയിലെ കെയർ ഹോമിൽ വെള്ളിയാഴ്ച ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
117 വയസ്സ് തികയുന്ന ആദ്യ ബ്രിട്ടീഷ് പൗരയാണ് താനെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് സ്ഥിരീകരിച്ചതായി കാറ്ററം അറിയിച്ചു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനായ ബ്രസീലിലെ ജോവോ മാരിഞ്ഞോ നെറ്റോ ഉൾപ്പെടെ നിരവധി പ്രമുഖരും കാറ്ററമിന് ആശംസകൾ നേർന്നു.ഇംഗ്ലണ്ടിലാണ് എഥൽ കാറ്ററം ജനിച്ചത്. രണ്ട് ലോകമഹായുദ്ധങ്ങൾ, ടൈറ്റാനിക് ദുരന്തം, കോവിഡ് തുടങ്ങി ചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾക്ക് ഇവർ സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2020-ൽ 110-ാം വയസ്സിൽ കോവിഡ് പിടിപെട്ടെങ്കിലും ഇവർ അതിജീവിച്ചു. കഴിഞ്ഞ വർഷം ബ്രിട്ടനിലെ ചാൾസ് രാജാവ് ഇവരെ നേരിട്ടെത്തി സന്ദർശിച്ചിരുന്നു. 18-ാം വയസ്സിൽ ഇന്ത്യയിലെത്തി ജോലി ചെയ്ത കാറ്ററം, പിന്നീട് ഭർത്താവിനൊപ്പം ഹോങ്കോങ്ങിലും താമസിച്ചിട്ടുണ്ട്.
1976-ൽ ഭർത്താവ് മരണപ്പെട്ടു. രണ്ട് പെൺമക്കളും പിന്നീട് മരിച്ചു. നിലവിൽ മൂന്ന് പേരക്കുട്ടികളും അഞ്ച് കൊച്ചുമക്കളുമാണ് കാറ്ററമിനുള്ളത്. നിലവിൽ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തി കാറ്ററം ആണെങ്കിലും, ചരിത്രത്തിലെ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന വ്യക്തി എന്ന റെക്കോർഡ് ഫ്രഞ്ച് വനിത ജീൻ കാൽമെന്റിന്റെ പേരിലാണ്. 1997-ൽ 122 വർഷവും 164 ദിവസവും പ്രായമുള്ളപ്പോഴാണ് ജീൻ മരിച്ചത്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.