ടെഹ്‌റാൻ: ഇറാനില്‍ ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുകയും വിദേശരാജ്യങ്ങള്‍ക്ക് വേണ്ടി ചാരപ്രവർത്തനം നടത്തുകയും ചെയ്തെന്ന കുറ്റത്തിന് യുവാവിൻ്റെ വധശിക്ഷ നടപ്പാക്കി.
ജനുവരിയില്‍ നടന്ന രാജ്യവ്യാപക പ്രതിഷേധങ്ങളില്‍ പങ്കെടുത്ത മജീദ് അദിനേ എന്നയാളുടെ വധശിക്ഷയാണ് ഞായറാഴ്ച രാവിലെ ഇറാൻ ഭരണകൂടം നടപ്പാക്കിയത്.അമേരിക്ക, ഇസ്രായേല്‍ എന്നീ ശത്രുരാജ്യങ്ങളുടെ ഏജൻ്റായി പ്രവർത്തിച്ചുവെന്നും രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ ഗ്രൂപ്പുകള്‍ക്ക് വേണ്ടി സജീവമായി രംഗത്തിറങ്ങിയെന്നുമാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന പരമ്പരയിലെ അവസാനത്തെ ആളാണ് അദിനേ.
കഴിഞ്ഞ ജനുവരി 9-ന് ടെഹ്‌റാന് പടിഞ്ഞാറുള്ള അല്‍ബോർസ് പ്രവിശ്യയില്‍ നിന്നാണ് ഇയാളെയും മറ്റൊരു കൂട്ടാളിയെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുമ്പോള്‍ ഇവരുടെ പക്കല്‍ നിന്ന് തോക്ക്, വെടിയുണ്ടകള്‍, ടേസറുകള്‍, കണ്ണീർവാതക ഷെല്ലുകള്‍, റീചാർജ് ചെയ്യാവുന്ന ചെയിൻസോ, പെട്രോള്‍ ബോംബ് എന്നിവ കണ്ടെടുത്തതായി ഔദ്യോഗിക വാർത്താ ഏജൻസിയായ ‘മിസാൻ ഓണ്‍ലൈൻ’ റിപ്പോർട്ട് ചെയ്തു.
കരാജ് വിപ്ലവ കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ അദിനേ നല്‍കിയ അപ്പീല്‍ ഇറാൻ സുപ്രീം കോടതി തള്ളിയതോടെയാണ് ശിക്ഷ നടപ്പാക്കിയത്. ഇയാളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
വിലക്കയറ്റത്തിനെതിരെ കഴിഞ്ഞ ഡിസംബർ അവസാനം ആരംഭിച്ച പ്രതിഷേധം ജനുവരി ആദ്യവാരത്തോടെ ശക്തമായ ഭരണകൂടവിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. ഈ പ്രക്ഷോഭങ്ങളില്‍ മൂവായിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് ഇറാൻ അധികൃതർ വ്യക്തമാക്കുന്നത്. എന്നാല്‍ ഈ അക്രമങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയുടെയും ഇസ്രായേലിന്റെയും ഗൂഢാലോചനയാണെന്നാണ് ഇറാൻ്റെ ആരോപണം.
ഫെബ്രുവരി 28-ന് ആരംഭിച്ച മിഡില്‍ ഈസ്റ്റ് യുദ്ധത്തിന് ശേഷം ഇറാനില്‍ വധശിക്ഷകളുടെ എണ്ണം വൻതോതില്‍ വർദ്ധിച്ചതായി മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന രാജ്യമാണ് ഇറാൻ എന്ന് ആംനസ്റ്റി ഇന്റർനാഷണലിൻ്റെ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.