മുംബൈ: മുംബൈയിലെ ഭുലേശ്വറിൽ ഗണേശോത്സവ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ആഗമന ഘോഷയാത്രയ്ക്കിടെ ഭീമാകാരമായ ഗണപതി വിഗ്രഹം ജനക്കൂട്ടത്തിനു മേലേക്ക് മറിഞ്ഞുവീണ് രണ്ടുപേർ മരിച്ചു.
ഭുലേശ്വർ ചാ രാജ ഉത്സവ സംഘാടക സമിതി പ്രസിഡന്റ് സങ്കേത് നെവ്‌ഷെ, ബ്രിജേഷ് ഹേമന്ത് ജോഷി (38) എന്നിവരാണ് ഈ ദാരുണ സംഭവത്തിൽ ജീവൻ വെടിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ മറ്റു അഞ്ച് പേരെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിയോടെ ഭുലേശ്വറിലെ ഡോ. ആത്മാറാം മർച്ചന്റ് റോഡ് കബൂതർഖാന ജയ് അംബെ ചൗക്കിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.ലാൽബാഗിൽ നിന്ന് നിർമാണം പൂർത്തിയാക്കി ഭുലേശ്വറിലെ താൽക്കാലിക പന്തലിലേക്ക് ട്രോളിയിൽ എത്തിക്കുന്നതിനിടെയാണ് 22 അടിയോളം ഉയരമുള്ള വിഗ്രഹം അപ്രതീക്ഷിതമായി ഒരു വശത്തേക്ക് ചരിഞ്ഞുവീണത്. പന്തലിന് തൊട്ടരികിൽ എത്താറായ നിമിഷത്തിലായിരുന്നു അപകടം. വീഴ്ചയുടെ വലിയ ആഘാതത്തിൽ വിഗ്രഹം മൂന്ന് കഷ്ണങ്ങളായി തകർന്നുപോയി. ട്രോളിക്ക് മുകളിൽ ഉണ്ടായിരുന്നവർക്കാണ് പ്രധാനമായും പരിക്കേറ്റത്. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ആളുകൾക്കിടയിലേക്ക് വിഗ്രഹം പതിച്ചതോടെ വലിയ പരിഭ്രാന്തിയാണ് പ്രദേശത്ത് ഉടലെടുത്തത്.
വിഗ്രഹം ഉറപ്പിച്ചു നിർത്തിയിരുന്ന ഇരുമ്പ് ഫ്രെയിമിന്റെ വെൽഡിങ് കൃത്യമല്ലാതിരുന്നതാണ് വിഗ്രഹം മധ്യഭാഗത്തുനിന്നും തെന്നിമാറി താഴേക്ക് പതിക്കാൻ കാരണമായതെന്ന് ഫയർഫോഴ്സ് അധികൃതർ നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
പ്രശസ്ത ശിൽപി അനികേത് ദേശായിയാണ് ഈ ഭീമൻ വിഗ്രഹം നിർമിച്ചത്. ഉത്സവ സുരക്ഷ ഉറപ്പാക്കുന്നതിലെ വീഴ്ചകളെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്ന സാഹചര്യത്തിൽ, സംഭവത്തിൽ ഡിബി മാർഗ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.