ബഹവല്‍പൂർ: ഓപ്പറേഷൻ സിന്ദൂറില്‍ ഇന്ത്യ തകർത്ത ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ബഹവല്‍പൂരിലെ ആസ്ഥാനം പുനർനിർമിച്ച് പാകിസ്ഥാൻ.
ഇന്ത്യയുടെ മിസൈല്‍ ആക്രമണത്തില്‍ തകർന്ന മാർക്കസ് സുബ്ഹാൻ അള്ളാ കോംപ്ലക്സ് പൂർണമായും പുനർനിർമിച്ചതായാണ് റിപ്പോർട്ട്. 2025 മേയ് മാസമാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തില്‍ ജെയ്ഷെ കേന്ദ്രം തകർത്തത്. നേരത്തെ ജെയ്ഷെ കേന്ദ്രത്തിന്റെ പുനർനിർമാണം നടക്കുന്നതായുള്ള റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു.പഞ്ചാബ് പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ക്യാമ്പ് പുതിയ മാർബിള്‍, പ്ലാസ്റ്റർ എന്നിവ ഉപയോഗിച്ച് പുനഃസ്ഥാപിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. തകർന്ന താഴികക്കുടങ്ങളും പുനർനിർമിച്ചിട്ടുണ്ട്. സെൻട്രല്‍ ഹാളിലുണ്ടായ വലിയ കേടുപാടുകളും പരിഹരിച്ചിട്ടുണ്ട്. പാകിസ്ഥാൻ സർക്കാരിന്റെ നേരിട്ടുള്ള സാമ്പത്തിക സഹായത്തോടെയാണ് നിർമാണം നടന്നതെന്ന് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
ഇതിനായി ഏകദേശം 25 കോടി പാക് സർക്കാർ ഭീകരർക്ക് കൈമാറിയതായും വിവരമുണ്ട്. ഇതില്‍ 11 കോടി രൂപ പ്രധാന ഹാള്‍ നിർമിക്കാൻ മാത്രമാണ് ഉപയോഗിച്ചത്. 'മദ്രസ അല്‍ സാബിർ' ഉള്‍പ്പെടെയുള്ള മറ്റ് തകർന്ന കെട്ടിടങ്ങളും പുനർ നിർമിച്ചതായി റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ നിലവില്‍ ഭീകരസംഘടനയുടെ നിയന്ത്രണം അയാളുടെ സഹോദരന്മാരായ തല്‍ഹാ അല്‍ സൈഫ്, അമ്മാർ അല്‍വി എന്നിവരുടെ കൈകളിലാണ്.
മസൂദ് അസ്ഹറും ഭീകരൻ റൗഫ് അസ്ഗറും പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്ള നവാബ്‌ഷാ എന്ന സ്ഥലത്ത് പാക് സൈന്യത്തിന്റെയും ഭരണകൂടത്തിന്റെയും കടുത്ത സുരക്ഷാ വലയത്തിലാണ് കഴിയുന്നത്. ഭീകരർക്ക് പാകിസ്ഥാൻ സുരക്ഷിത താവളം ഒരുക്കുന്നു എന്ന ഇന്ത്യയുടെ വാദങ്ങളെ ശരിവക്കുന്നതാണ് ഈ പുതിയ വിവരങ്ങള്‍.
ഏപ്രില്‍ 22-ന് 26 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനില്‍ ഇന്ത്യ ആക്രമണം നടത്തിയത്. ഓപ്പറേഷൻ സിന്ദൂരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു ബഹവല്‍പൂർ. ആക്രമണത്തില്‍ ക്യാമ്പില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.