നിർണായക ചർച്ച: ഹോര്‍മുസ് കടലിടുക്കില്‍ താത്കാലിക ഇടനാഴി ഉടന്‍: ഇറാന്‍-ഒമാന്‍ ചര്‍ച്ചയില്‍ ശുഭസൂചന,

 ടെഹ്‌റാന്‍: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത പ്രതിസന്ധി നേരിടുന്ന ഹോർമുസ് കടലിടുക്കിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇറാന്റെയും ഒമാന്റെയും വിദേശകാര്യ മന്ത്രിമാർ തെഹ്‌റാനിൽ നിർണായക ചർച്ച നടത്തി.

ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ-ബുസൈദിയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചിയും പങ്കെടുത്ത ചർച്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ, കടലിടുക്കിൽ ഉടൻ തന്നെ താത്കാലിക ഗതാഗത ഇടനാഴി നിലവിൽ വരുമെന്ന് ഒമാൻ അറിയിച്ചു. 

കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യുന്നതും സുരക്ഷിത കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതും സംബന്ധിച്ച് പ്രായോഗികവും ഘട്ടംഘട്ടമായി നടപ്പാക്കാവുന്നതുമായ ഒരു രൂപരേഖ ഇരുരാജ്യങ്ങളും ചേർന്ന് തയ്യാറാക്കിയിട്ടുണ്ട്. മേഖലയിലെ മറ്റ് ഗൾഫ് തീരദേശ രാജ്യങ്ങളുമായി ഉടൻ തന്നെ കൂടുതൽ ചർച്ചകൾ നടത്തി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാണ് തീരുമാനം

കപ്പൽ ഗതാഗത ഇടനാഴി, വിവരങ്ങൾ പങ്കിടൽ, ഗതാഗത നിയന്ത്രണം, സുരക്ഷാ സേവനങ്ങൾ, ഭാവി ഭരണ സംവിധാനം എന്നിവ സംബന്ധിച്ച് ഇരുരാജ്യങ്ങളും സാങ്കേതികതല ചർച്ചകൾ തുടരുകയാണ്. അതേസമയം, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിലൂടെ ഹോർമുസ് കടലിടുക്കിലെ അന്താരാഷ്ട്ര കപ്പൽചാലുകളിൽ ഉണ്ടായിരുന്ന എല്ലാ മൈനുകളും യു.എസ് നാവികസേന നീക്കം ചെയ്തതായി അവകാശപ്പെട്ടു. 

ഇനി ഏതെങ്കിലും കപ്പലുകൾ പുതിയ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ചാൽ അവ ഉടൻ നശിപ്പിക്കുമെന്നും, മൈൻ സ്ഥാപിക്കുന്നതിനെതിരെ ‘സീറോ ടോളറൻസ്’ നയം കടുപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാസങ്ങളായി തുടരുന്ന പശ്ചിമേഷ്യൻ അനിശ്ചിതത്വത്തിന്റെ ഭാഗമായി യു.എസും ഇസ്രയേലും ഇറാനെ ആക്രമിക്കുകയും തുടർന്ന് ഇറാൻ നൽകിയ തിരിച്ചടിയുമാണ് മേഖലയെ യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് തളളളി വിട്ടത്.

 ഇതിനെത്തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് ഉപരോധിക്കുകയും, യു.എസ് ഇറാന്റെ തുറമുഖങ്ങൾക്കെതിരെ നാവിക ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. ലോകത്തിലെ എണ്ണ, എൽ.എൻ.ജി (LNG) കയറ്റുമതിയുടെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഈ തന്ത്രപ്രധാനമായ കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ആഗോള എണ്ണ വിപണിയെയും സാമ്പത്തിക രംഗത്തെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

കടലിടുക്കിന്റെ ഭാവി സുരക്ഷയെക്കുറിച്ച് ഇറാന് പുറമെ ഒമാനും ആഴ്ചകളായി ചർച്ചകളിൽ ഏർപ്പെടുന്നുണ്ടെങ്കിലും കടുത്ത നിലപാടിലാണ് ഇറാൻ. തങ്ങൾക്കെതിരെയുള്ള നാവിക ഉപരോധം പൂർണ്ണമായി നീക്കുക, എണ്ണ ഉപരോധങ്ങൾ പിൻവലിക്കുക, വിദേശ ബാങ്കുകളിൽ മരവിപ്പിച്ചിരിക്കുന്ന ഇറാന്റെ ആസ്തികൾ തിരികെ നൽകുക എന്നീ ആവശ്യങ്ങൾ യു.എസ് അംഗീകരിക്കുന്നതുവരെ കടലിടുക്ക് പൂർണ്ണമായി തുറന്നുകൊടുക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. 

എങ്കിലും, പുതിയ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ നിർദ്ദിഷ്ട താത്കാലിക ഇടനാഴി യാഥാർത്ഥ്യമായാൽ ആഗോള ഇന്ധന വിപണിക്ക് അത് വലിയൊരു ആശ്വാസമായി മാറും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !