ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം ആറുമാസം പിന്നിടുന്ന പശ്ചാത്തലത്തില്‍, മേഖലയിലെ സമാധാനം മുൻനിർത്തി അയല്‍രാജ്യങ്ങളുമായി സംയുക്ത സുരക്ഷാ സഖ്യത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയൻ.
ടെഹ്റാനില്‍ നടന്ന 40-ാമത് അന്താരാഷ്ട്ര ഇസ്‌ലാമിക ഐക്യ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇറാൻ്റെ ഈ നീക്കം ഒരു ബലഹീനതയല്ലെന്നും യുദ്ധത്തിൻ്റെ ഭീകരത നേരിട്ടറിഞ്ഞ അനുഭവത്തില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. “യുദ്ധം എന്താണെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം. മിസൈലുകളും ബോംബുകളും വന്ന് വീഴുമ്പോള്‍, അവ ഒരു ഇറാനിയൻ അമ്മയുടെയും അറബ് അമ്മയുടെയും സ്വപ്നങ്ങള്‍ തമ്മില്‍ വേർതിരിച്ചു കാണാറില്ല,” പെസെഷ്കിയൻ വ്യക്തമാക്കി. നിലവില്‍ ഇറാൻ മികച്ച പ്രതിരോധ ശക്തിയിലാണുള്ളതെന്നും സംഘർഷം ഇപ്പോള്‍ അവസാനിപ്പിക്കുന്നതാണ് എല്ലാവർക്കും നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ, ഇറാനുമായുള്ള യുദ്ധം നീണ്ടുപോകുന്നത് യൂറോപ്പില്‍ അമേരിക്കൻ സൈന്യത്തിന് കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോർട്ടുകള്‍ പുറത്തുവന്നു.
പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിൻ്റെ കീഴില്‍ ഇറാനുമായി നടക്കുന്ന യുദ്ധത്തിൻ്റെ ആവശ്യങ്ങള്‍ കാരണം, യൂറോപ്പില്‍ അമേരിക്കയുടെ നൂതന മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്നതായാണ് സൂചന.
റഷ്യയുടെ അതിവേഗ ബാലിസ്റ്റിക് മിസൈലുകളെ തകർക്കാൻ ശേഷിയുള്ള ‘പേട്രിയറ്റ് മിസൈല്‍ ഇൻ്റർസെപ്റ്ററുകളുടെ’ സ്റ്റോക്ക് യൂറോപ്പിലെ യു.എസ് – നാറ്റോ സഖ്യസേനകളുടെ പക്കല്‍ വളരെ കുറവാണെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ഈ ആയുധക്ഷാമം മുതലെടുത്ത് റഷ്യയുടെ ഭാഗത്തുനിന്ന് പെട്ടെന്നൊരു ആക്രമണമുണ്ടായാല്‍, യുക്രെയ്ന് സമാനമായി നാറ്റോ സഖ്യവും പ്രതിരോധത്തിലാകുമെന്നും തുടർച്ചയായ പ്രഹരങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നല്‍കുന്നു.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.